തിരുവനന്തപുരം: ഡൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യം നിഷേധിച്ചതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. യുഎപിഎ പ്രകാരം ജയിൽ കഴിയുന്ന കലാപക്കേസ് പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയെ അപലപിച്ച് വൻ കുറിപ്പ് തന്നെ സിപിഎം പുറത്തിറക്കിയിട്ടുണ്ട്.
രാജ്യദ്രോഹികൾക്ക് പിന്തുണ നൽകുന്ന സിപിഎം നിലപാടിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിന് താഴെ കശ്മീരിലെ ഹസ്രത്ത്ബാൽ ദർഗയിൽ ഇസ്ലാമിസ്റ്റുകൾ അശോകസ്തംഭം തകർത്ത സംഭവം സിപിഎം അറിഞ്ഞില്ലേ എന്നാണ് പ്രധാന ചോദ്യം.
2020 ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ ഹിന്ദുക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള കലാപം അരങ്ങേറിയത്. കലാപത്തിൽ 53പേർ കൊല്ലപ്പെടുകയും 700 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ സെപ്റ്റംബർ 14 നാണ് ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് യുഎപിഎ ചുമത്തിയത്. ജെഎൻയുവിൽ ആസാദി മുദ്രാവാക്യം മുഴക്കി തുക്കടെ സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തെ ദേശവിരുദ്ധ കലാപമാക്കി മാറ്റാൻ ഇരുവരും കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും കലാപത്തിന് ബന്ധപ്പെടാനായി വാട്‌സ് ആപ് ഗ്രൂപ്പുകൾ നിയന്ത്രിച്ചിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
യുഎപിഎ സെക്ഷൻ 13, 16, 17, 18, ആയുധ നിയമത്തിലെ 25, 27 വകുപ്പുകൾ, പൊതുമുതൽ നശിപ്പിക്കൽ നിയമത്തിലെ 3,4 വകുപ്പുകൾ എന്നിവയാണ് ഉമർ ഖാലിദിനെതിരെ എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിരുന്നത്. ഉമർ ഖാലിദ് പങ്കെടുത്ത യോഗങ്ങളിൽ കലാപ ഗൂഢാലോചന നടന്നതായി കോടതി മുൻപ് നിരീക്ഷിച്ചിരുന്നു.















