ശ്രീനാരായണ ഗുരുദേവനെയും അദ്ദേഹം രൂപം നൽകിയ പ്രസ്ഥാനങ്ങളെയും പുച്ഛത്തോടെയും അവമതിപ്പോടെയുമാണ് ഇഎംഎസ് നമ്പൂതിരിപ്പാട് കണ്ടിരുന്നത്. ‘ബൂർഷ്വാ ദേശീയതയുടെ കൂടപ്പിറപ്പ്’ എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം എന്ന തന്റെ പുസ്തകത്തിൽ ഇഎംഎസ് ഇവയെ വിശേഷിപ്പത്. അയ്യപ്പസേവാ സംഘവും ഇതേ കൂട്ടത്തിലായിരുന്നു.
ആഗോള അയ്യപ്പ സംഗമത്തിന്ർറെയും ശ്രീനാരായണ ഗുരുദേവ സമാധിയുടെയും പശ്ചാത്തലത്തിൽ ബിജെപി നേതാവ് പി. ആർ ശിവശങ്കർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് പ്രസക്തമാകുന്നത്. ഇഎംഎസിന്റെ അതേ അഭിപ്രായമാണോ ഇന്ന് സിപിഎമ്മിനും സർക്കാരിനും ഉള്ളതെന്ന് പി. ആർ ശിവശങ്കർ ചോദിച്ചു.
പി. ആർ ശിവശങ്കറിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
സഹസ്രകോടികൾ മുടക്കിയ ക്യാപ്റ്റന്റെ ” ആഗോള അയ്യപ്പ സംഗമം” യഥാർത്ഥ “മൂത്തോന്റെ” സർജിക്കൽ സ്‌ട്രൈക്കയാ “ലാലാസാഹേബ് ” വന്നതുമൂലം പത്ര – ദൃശ്യ വാർത്തകളിൽ മുങ്ങിപ്പോയ ദിവസമാണിന്ന് .
ഇന്നുതന്നെയാണ് യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 98 )o മഹാസമാധി സ്‌മൃതി ദിനവും. അയ്യപ്പ സംഗമവേദിയിൽ നമ്മൾ കേട്ട ഭഗവത് ഗീത ശ്ലോകങ്ങളും , പരിപാവനമായ ശബരിമല അയ്യപ്പക്ഷേത്രം മതാതീതവും, മതമൈത്രീ വേദിയുമാക്കുമെന്നുള്ള ( ഇതെങ്ങിനെ സംഭവിക്കും ?) പത്ര സമ്മേളനം മുതൽ തുടങ്ങിയ പല സംശയങ്ങളും നിങ്ങളോട് പങ്കുവെക്കാനാണ് ഈ FB പോസ്റ്റ്.
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ദാർശനിക ചിന്ത (അങ്ങനെയൊന്ന് ഉണ്ടെങ്കിൽ ) അവർ ഉത്തരം പറയേണ്ടത് അയ്യപ്പസേവാ സംഘം എന്ന സംഘടനയെക്കുറിച്ചുപോലും സഖാവ് EMS ശങ്കരൻ നമ്പൂതിരിപ്പാട് എഴുതിയ വാക്കുക്കളെക്കുറിച്ചാണ്. അദ്ദേഹം തന്റെ അതിപ്രശസ്ത പഠന ഗ്രന്ഥമായ ” ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ” എന്ന പുസ്തകത്തിൽ എഴുതിയിട്ടുള്ള ഒരു പേജിന്റെ സംക്ഷിപ്തരൂപം ഇങ്ങിനെയാണ്. ” തിലകൻ സംഘടിപ്പിച്ച ഗണേശോത്സവവും , ബംഗാളിലെ ദുർഗ്ഗാ-കാളി പൂജയുമെല്ലാം ബൂർഷ്വാ ദേശീയപ്രസ്ഥാനമായ കോൺഗ്രസ്സിന്റെ തണലിൽ വളർന്നുവന്ന ഹൈന്ദവപുനരുത്ഥാനത്തിന്റെ “സന്തതികൾ” ആണ്. ഇതിനു പിന്നിലുള്ള ആശയം ഭാരതാംബ എന്ന സങ്കല്പവും ശത്രുസംഹാരിയായ ദേവിയുടെ അനുഗ്രഹാശ്ശിസ്സുകളോടെ സ്വാതന്ത്ര്യം നേടുവാനുള്ള വ്യഗ്രതയുമാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉത്ഭവത്തോടുകൂടി പ്രായപൂർത്തി എത്തിയതായി കണക്കാക്കപ്പെടുന്ന ബൂർഷ്വാ ദേശീയതയുടെ കൂടപ്പിറപ്പായ ദൗർബല്യമാണ് ഹൈന്ദവ പുനരുത്ഥാന വ്യഗ്രതയെന്ന് പറയാം ” (ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം . ചിന്ത പബ്ലിക്കേഷൻ . 1980 എഡിഷൻ , പേജ് നമ്പർ 138 ) . അതായത് അയ്യപ്പസേവാ സംഘം അടക്കം എല്ലാം ബൂർഷ്വാ ദേശീയതയുടെ സന്തതികളാണ് എന്നുതന്നെയാണ് EMS നമ്പൂതിരിപ്പാട് അർത്ഥശങ്കക്കിടയില്ലാത്തവിധം എഴുതിവെച്ചിരിക്കുന്നത്. ഗണേശോത്സവവും , ബംഗാളിലെ ദുർഗ്ഗാ-കാളി പൂജയും , അയ്യപ്പ സേവാ സംഘവും എല്ലാം ബൂർഷ്വാ ദേശീയതയുടെ കൂടപ്പിറപ്പായ ദൗർബല്യമാണ് എന്നുതന്നെയാണോ ഇന്നും പാർട്ടിയുടെയും സർക്കാരിന്റെയും അഭിപ്രായം എന്നറിയുവാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്.
ഇതേ പുസ്തകത്തിൽ തന്നെ “ഹൈന്ദവ പുനരുത്ഥാനം ദേശീയതയുടെ വൈകൃതരൂപം” എന്നൊരു അദ്ധ്യായമുണ്ട്. ഈ അദ്ധ്യായത്തിൽ രാമകൃഷ്ണ പരമഹംസർ എന്ന മഹായോഗിയെ അഭിസംബോധന ചെയ്തിട്ടുള്ളത് ” ബൂർഷ്വാ വളർച്ചയുടെ ഭാഗമായ സാമൂഹ്യപരിഷകാരം , സാംസ്‌കാരിക നവോത്ഥാനം , ദേശീയ സ്വതന്ത്രത്തിനുള്ള പരിശ്രമം മുതലായവയൊന്നും തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സാത്വികനും , ആത്മീക്കാരനുമായാണ് രാമകൃഷ്ണൻ പ്രസിദ്ധിനേടിയത് എന്ന് ചുരുക്കം. ” ശ്രീ രാമകൃഷ്ണ പരമഹംസരെ കുറിച്ചു അവമതിപ്പ് ഉളവാക്കുവാനെങ്കിലും പല പേജുകൾ മാറ്റിവെച്ചെങ്കിലും മലയാളത്തിൽ എഴുതിയതാണെങ്കിൽ പോലും ശ്രീ നാരായണഗുരുദേവനെകുറിച്ച് ഒരൊറ്റ വാചകത്തിൽ എഴുതി അവസാനിപ്പിച്ച് കളഞ്ഞു ചരിത്രകാരൻകൂടിയാവാൻ ശ്രമിച്ച ശങ്കരൻ നമ്പൂതിരി. വെറും ബ്രാക്കെറ്റിൽ ഇട്ടു ഒതുക്കിയ ആ വാക്കുകൾ ഇങ്ങിനെയാണ് ” (കേരളത്തിൽ ഇതിന്റെ പ്രകടമായ രൂപമാണ് അവർണ ഹിന്ദു ജാതിക്കാർക്ക് പ്രത്യേകമായ ക്ഷേത്രങ്ങളും സന്യാസിമഠങ്ങളും സ്ഥാപിച്ചുകൊണ്ട് അവരെ ഉയർത്തിയ ശ്രീനാരായണന്റെ പ്രസ്ഥാനം) ”
നോക്കൂ എത്ര അവമതിപ്പോടെയാണ് ലോകാരാധ്യനായ ശ്രീ നാരായണ ഗുരുദേവനെ കുറിച്ച് സഖാവ് EMS നമ്പൂതിരിപ്പാട് എഴുതിയിക്കുന്നത്. ഗുരുദേവനെ “ശ്രീനാരായണൻ” എന്നു മാത്രമേ നമ്പൂതിരി അഭിസംബോധന ചെയ്യാറുള്ളൂ . നേരിട്ട് പറഞ്ഞില്ലെങ്കിലും ശ്രീ രാമകൃഷ്ണ പരമഹംസരെക്കുറിച്ചും, ഹിന്ദു നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ചും മുൻപ് എഴുതിയ എല്ലാ ആക്ഷേപങ്ങളും സഖാവ് നമ്പൂതിരിപ്പാട് ശ്രീ നാരായണ ഗുരുദേവന്റെയും , അദ്ദേഹത്തിന്റെ പ്രസ്ഥാനമായ ശിവഗിരി മഠത്തിന്റെയും, SNDP യോഗത്തിന്റെയും തലയിൽ കെട്ടിയേൽപ്പിക്കുന്നത് അംഗീകരിക്കാനാവുമോ ശ്രീനാരായണീയർക്ക്?
ഇതും പോരാഞ്ഞു വാചകങ്ങൾ കുറഞ്ഞുപോയാലും ശ്രീ നാരായണ ഗുരുദേവന്റെ ചിത്രവും “ഹൈന്ദവ പുനരുത്ഥാനം ദേശീയതയുടെ വൈകൃതരൂപം” എന്ന പേജിൽ നൽകി ഗുരുദേവനെ അവഹേളിക്കുകയും ഗുരുദേവഭക്തരെ വെല്ലുവിളിക്കുകയും ചെയ്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കും സഖാവ് EMS നമ്പൂതിരിപ്പാടിനുമുള്ളത്.
ഭക്തരെക്കുറിച്ച് നിർവചിക്കുവാൻ ക്യാപ്റ്റൻ ആശ്രയിച്ച ഭഗവത് ഗീതയെ കുറിച്ച് ഇതുവരെ കമ്യൂണിസ്റ്റ് നേതൃത്വം പറഞ്ഞിരുന്നത് ” ഗീത ഒരു പഴയകാല കാവ്യം മാത്രവും , ജാതീയത പ്രോത്സാഹിപ്പിക്കുന്ന വരേണ്യ – ബ്രാഹ്മണ്യ വർഗ്ഗത്തിന്റെ ഉല്പന്നവും , അരുംകൊലകൾ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥവും, , ”കർമണ്യേവാധികാരസ്‌തേ മാ ഫലേഷു കദാചന: ” എന്നുള്ള ശ്ലോകം ഉള്ളതുകൊണ്ട് കൂലിയില്ലാതെ പണിയെടുക്കുവാൻ മുതലാളിത്വ ശക്തികൾ നിർമ്മിച്ചവയാണെന്നുമായിരുന്നല്ലോ.
ഭക്തനെ നിർവചിക്കുവാൻ ഭഗവാൻ ചൊല്ലിയ വരികൾക്കുശേഷം വൈക്ലബ്യം വെടിഞ്ഞു യുദ്ധസന്നദ്ധനാകുവാൻ അർജ്ജുനനെ ഉപദേശിക്കുന്ന ഭഗവാൻ കൃഷ്ണൻ കൂടിയുണ്ട് എന്ന് ക്യാപ്റ്റനും കമൂണിസ്റ്റ് പാർട്ടിയും മറക്കരുത്. ആ ഭക്തർ നിങ്ങളോട് പൊരുതിനേടിയതാണ് ശബരിമലയിൽ ഇന്നുനടക്കുന്ന ആചാര പദ്ധതികളും, മറ്റു പല ക്ഷേത്രത്തിലും നടക്കുന്ന ആത്മീയ സാഹചര്യവും, സ്വാതന്ത്ര്യവും , പൂജാ തന്ത്രവിധികളും , വികസന പ്രവർത്തന പദ്ധതികളുമെല്ലാം എന്ന് നിങ്ങൾ മറക്കരുത്. ഉണ്ണിക്കണ്ണൻ എന്ന് ഭക്തർ വിളിക്കുമ്പോൾ ഭക്തരുടെ മനസ്സിൽ വരുന്നത് ആ ഭഗവാൻ കൃഷ്ണനാണ്, അല്ലാതെ നികൃഷ്ട മനസ്സുകളിൽ വരുന്ന കൃഷണസങ്കല്പമല്ല എന്നുകൂടി മനസ്സിലാക്കുന്നത് കോൺഗ്രസ്സ് നേതൃത്വത്തിനും നല്ലതാണ്.
ആ കൃഷ്ണ തേജസ്സുള്ള ഒരു സംഘടനയും, ആ ഉപദേശം കേട്ട് ഈ നാടിനെ രക്ഷിക്കുവാൻ , ഏതുയുദ്ധഭൂമിയിലും അടരാടാൻ വെമ്പലോടെ നിൽക്കുന്ന അർജ്ജുന , ഭീമ സമന്മാരായ അനേകം സംഘടനകളും , അഭിമന്യുവിനെപ്പോലെ ഏതു പത്മവ്യൂഹവും തകർക്കുവാൻ മരണഭയമില്ലാതെ നിൽക്കുന്ന ഒരായിരം യുവജനങ്ങളും ഈ ഭാരതഭൂവിൽ അനേകമുണ്ടെന്ന് ആരും മറക്കരുത്.
പണ്ഢിതോത്തമനായ സ്വാമി രംഗനാഥാനന്ദ ജി ശ്രീ നാരായണ ഗുരുദേവനെകുറിച്ച് സ്വർഗ്ഗീയ പരമേശ്വർജി എഴുതിയ ഗുരുദേവന്റെ ഇംഗ്ലീഷിലുള്ള ജീവചരിത്രത്തിനുള്ള അവതാരികയിൽ ഗുരുദേവനെ ഇങ്ങിനെ പുകഴ്‌ത്തുന്നു. “ഉന്നതമായ ലാളിത്യത്തോടും സ്വാഭാവികതയോടും കൂടി ശ്രീനാരായണ ഗുരുദേവൻ ഒരേസമയം സന്യാസിയുടെയും , ദാർശനികന്റെയും , പരിഷ്കർത്താവിന്റെയും , വിദ്യാഭ്യാസവിചക്ഷണന്റെയും ധർമ്മം നിർവഹിച്ചിരുന്നു. ഒപ്പം മനുഷ്യസ്നേഹി , കവി എന്നീ ഭാവങ്ങളെയും തന്റെ വ്യക്തിത്വത്തിൽ അദ്ദേഹം മനോഹരമായി സ്വയം സമന്വയിപ്പിച്ചിരുന്നു.
കാലം തെളിയിച്ചിരിക്കുന്നു ..
സഖാവ് EMS നമ്പൂതിരിപ്പാടല്ല , സ്വാമി രംഗനാഥാനന്ദ എഴുതിയതാണ് സത്യമെന്ന്. അതുകൊണ്ടാണ് ചതയദിനത്തിൽ ഗുരുദേവനെ ലോകം മുഴുവൻ സ്മരിക്കുന്നതും ആദരിക്കുന്നതും.















