ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ചെന്നൈയിലെ സ്വന്തം വസതിയിലേക്ക് പോയ ടിവികെ അദ്ധ്യക്ഷൻ വിജയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി നേതാവുമായ ശരത് കുമാർ. ഈ അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും വിജയ് ഏറ്റെടുക്കണമെന്നും ഒരു പാർട്ടി നേതാവ് ഒരിക്കലും സ്വന്തം സുരക്ഷ മാത്രം തേടി പോകരുതെന്നും ശരത് കുമാർ പറഞ്ഞു. എക്സിൽ പങ്കുവച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“തന്റെ അണികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരിക്കണം ഒരു നേതാവിന്റെ പ്രഥമ കടമ. കരൂർ ദുരന്തം വളരെ വേദനനിറഞ്ഞതാണ്. വിജയ് മൂന്നാം റാലി നടത്തുന്നതിന് അനുമതി നൽകുന്നതിനായി പൊലീസ് ചില വ്യവസ്ഥകൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിനെ വിമർശിക്കുകയും നിർദേശങ്ങൾ എതിർക്കുകയും ചെയ്തു. രാഷ്‌ട്രീയ യാത്രകളിൽ സുരക്ഷ പ്രധാനമാണ്. വിജയ് ട്രിച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയ ഒരുകൂട്ടം ആളുകൾ പൊതുസ്വത്തിന് കേടുപാടുകൾ വരുത്തി. ഒരു നേതാവ് എന്ന നിലയിൽ അതിനെ അപലപിക്കുന്നതിന് പകരം വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു”.
പൊലീസിന്റെ മുൻകരുതൽ നടപടികളോടും നിർദേശങ്ങളോടും സഹകരിക്കാതെ പര്യടനം നടത്തിയ വിജയ് ഈ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഭാവിയിൽ പൊലീസുമായി സഹകരിക്കുകയും സർക്കാർ നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കുകയും ചെയ്യണം. തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ശരത് കുമാർ പറഞ്ഞു.















