കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനത്തിന് നിരോധനമേർപ്പെടുത്തി. താലിബാൻ ഭരണകൂടമാണ് നിരോധനം ഏർപ്പെടുത്തിയത്. സമ്പൂർണ്ണ നിരോധനം നിലവിൽ വന്നതോടെ അഫ്‌ഗാനിലെ വിമാനസർവീസും , ബാങ്കിംഗ് സേവനങ്ങളും താറുമാറായി. മൊബൈൽ ഇന്റർനെറ്റിന് പുറമെ സാറ്റ്‌ലൈറ്റ് ടിവിയും തടസപ്പെട്ടിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളും തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കാനുള്ള നടപടികൾ രണ്ടാഴ്ചയായി താലിബാൻ സ്വീകരിച്ചു വരികയായിരുന്നു. അനാശാസ്യ പ്രവർത്തികൾ തടയാനാണ് നിരോധനമെന്നാണ് സർക്കാർ വിശദീകരണം.2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിൽ ഇത്തരത്തിൽ ഒരു പൂർണ്ണ അടച്ചുപൂട്ടൽ സംഭവിക്കുന്നത് ഇതാദ്യമായാണ്.
അഫ്‌ഗാനിസ്ഥാൻ പൂർണമായും കണക്‌ടിവിറ്റി ബ്ളാക്ക്‌ഔട്ടിൽ ആണെന്ന് ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ളോക്‌സ് റിപ്പോർട്ട് ചെയ്തു. ഇന്റർനെറ്റിന് വേഗത കുറയുന്നതായി ആഴ്‌ചകളായി പരാതിയുയർന്നിരുന്നു . ഇതിനു പിന്നാലെയാണ് പൂർണ്ണ നിരോധനം.
അധികാരത്തിൽ വന്നതിന് ശേഷം വനിതകൾ വീടിന് പുറത്തിറങ്ങി തൊഴിൽ ചെയ്യുന്നതും സ്‌കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്നതും താലിബാൻ വിലക്കിയിരുന്നു.അടുത്തിടെ അഫ്ഗാനിസ്ഥാനിലെ സർവകലാശാലാ പാഠ്യ പദ്ധതിയിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ താലിബാൻ ഭരണകൂടം നിരോധിച്ചിരുന്നു .
താലിബാൻ നയങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി ശാസ്ത്ര സംബന്ധമായത് അടക്കം 680 പുസ്തകങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. മതനിയമങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി 18 വിഷയങ്ങളും സർക്കാർ നിരോധിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലികോം ഷട്ട്ഡൗൺ തുടരുമെന്ന് ഒരു താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി ബീബിസി റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ ടെലിവിഷൻ, റേഡിയോ നെറ്റ്‌വർക്കുകൾക്ക് തടസ്സങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അപ്‌ഡേറ്റുകൾക്കായി സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാൻ അഫ്ഗാനിലെ സ്വകാര്യ വാർത്താ ചാനലായ ടോളോ ന്യൂസ് പ്രേക്ഷകരോട് ആവശ്യപ്പെട്ടു.















