തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വത്ത് വകകൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമരത്തിലേക്ക്. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന എല്ലാം അഴിമതിക്കും ക്രമക്കേടിനും ദേവസ്വം ബോർഡ് ഉത്തരാവാദിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി ബാബു പറഞ്ഞു.
വെറും ഒരു വ്യക്തിയെ മാത്രം പഴിചാരി രക്ഷപ്പെടാൻ ബോർഡിനാകില്ല. ഉദ്യോഗസ്ഥ വീഴ്ച എന്ന് ബോർഡ് പ്രസിഡന്റ് പറയുന്നത് ചിലരെ രക്ഷപ്പെടുത്താനാണ്. ദേവസ്വം ബോർഡിന്റെയും പ്രസിഡന്റിന്റെയും ഒത്താശയില്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള ഒരു വ്യക്തിക്ക് സ്വർണ്ണപ്പാളി ബെംഗൂരുവിൽ കൊണ്ടുപോകാൻ കഴിയില്ല.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അവിഹിത ബന്ധം മറിച്ചുവക്കാനാണ് ഇപ്പോൾ ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. 1999ൽ വിജയ് മല്യ പൂശിയ സ്വർണം 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോകുന്നു. നാലര കിലോ കുറച്ച് തിരികെ കൊണ്ടുവരുന്നു. സ്വർണം നഷ്ടപ്പെട്ടത് ദേവസ്വം ഉദ്യോഗസ്ഥർക്കും അംഗങ്ങൾക്കും അറിയാം. എന്നാൽ ഇക്കാര്യം ദേവസ്വം ബോർഡ് പൊതുസമൂഹത്തോട് മറച്ചു വച്ചു. ചിലരെയൊക്കെ സംരക്ഷിക്കാനാണ് ദേവസ്വം ബോർഡിന്റെ നീക്കം.
സിപിഎമ്മും സിഐടിയു യൂണിയനും നയക്കുന്ന ദേവസ്വം ബോർഡാണ് ഇപ്പോൾ ഉളളത്. ക്ഷേത്രങ്ങളിൽ ആളുകളെ നിയമിക്കുന്നത് പോലും സിഐടിയുടെ ക്വട്ടേഷനിലൂടെയാണ് . പമ്പയിൽ പഞ്ചലോഹം വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചതിലും അഴിമതിയുണ്ടെന്നും ആർ വി ബാബു തിരുവനന്തപുരത്ത് പറഞ്ഞു.















