പത്തനംതിട്ട: ശബരിമലയ്‌ക്ക് പിന്നാലെ ദേവസ്വം ബോർഡിന് കീഴിലുള്ള കൂടുതൽ ക്ഷേത്രങ്ങളിൽ സ്വർണ്ണം നഷ്ടമായെന്ന് സംശയം. ആറന്മുള ക്ഷേത്രത്തിലെ 58 പവൻ സ്വർണ്ണത്തെക്കുറിച്ചാണ് സംശയം ഉയരുന്നത്. അയിരൂർ സ്വദേശിയും റോ മുൻ ഉദ്യോഗസ്ഥനുമായ രാമചന്ദ്രൻ നായരാണ് സ്വർണ്ണം ഭഗവാന് വഴിപാടായി സമർപ്പിച്ചത്. എന്നാൽ ഇന്ന് ആ സ്വർണ്ണം എവിടെ എന്ന് ചോദ്യത്തിന് പരിശോധിക്കട്ടെയെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.
വിഗ്രഹത്തിന്റെ കൈ ഭാഗത്തിന് അഭിഷേകത്തിനിടെ കുടം പോലുള്ള എന്തോ ഒന്ന് വീണു പരിക്കുണ്ടായിരുന്നു എന്ന് രാമചന്ദ്രൻ നായർ പറഞ്ഞു. അത് മുള കൊണ്ട് മറ്റോ കെട്ടി വെച്ചിരിക്കുകയായിരുന്നു. അത് നമ്മൾ അറിയുകയും ദേവസ്വവുമായി ബന്ധപ്പെടുകയുമാ യിരുന്നു. അന്ന് രാമൻ നായരാണ് ദേവസ്വം പ്രസിഡന്റ്. നിങ്ങൾ കാശു മുടക്കുന്നതല്ലേ ചെയ്തോളൂ എന്ന് പറഞ്ഞ് അദ്ദേഹം അനുമതി നൽകിയത്.
2013ലാണ് 58 പവൻ സ്വർണം പൊതിഞ്ഞത്. ഭഗവാൻ സമർപ്പിച്ചതിനാൽ അതിനെക്കുറിച്ച് ഞാൻ പിന്നീട് അന്വേഷിച്ചില്ല. എന്നാൽ രണ്ടു വർഷം മുൻപ് സ്വർണം എടുത്തുമാറ്റാൻ പോവുകയാണെന്ന് ക്ഷേത്രത്തിലുള്ളവരുടെ വായയിൽ നിന്നും തന്നെ അബദ്ധത്തിൽ വീഴുകയായിരുന്നു . വെള്ളി പൊതിയാൻ പോവുകയാണെന്നും അവർ പറഞ്ഞു. പിന്നീട് ക്ഷേത്രത്തിൽ ചെന്നപ്പോൾ കണ്ടത് വെള്ളി പൊതിഞ്ഞ വിഗ്രഹമാണ്. സ്വർണം എവിടെ എന്ന് ചോദ്യത്തിന് പരിശോധിക്കട്ടെ എന്നാണ് നിലവിൽ ഉദ്യോഗസ്ഥരുടെ മറുപടിയെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.















