കോഴിക്കോട്: കൂടരഞ്ഞിയിൽ വീട്ടിൽ നിന്നും ഇറങ്ങിയോടിയ അന്യ സംസ്ഥാന തൊഴിലാളിയെ ജനക്കൂട്ടം തല്ലിച്ചതച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. വീട്ടിൽ നിന്നും മാല മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ വീട്ടുടമസ്ഥൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചതിനാൽ ഇറങ്ങിയോടുകയായിരുന്നു എന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടുജോലിക്ക് എന്ന് പറഞ്ഞാണ് അസം സ്വദേശിയെ വീട്ടുടമസ്ഥൻ വിളിച്ച് വരുത്തിയത്. ജോലി കഴിഞ്ഞതിനു ശേഷം ബോഡി മസാജ് ചെയ്തു തരണമെന്ന് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചത്. ഭയന്ന് നിലവിളിച്ച യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.
എന്നാൽ യുവാവ് ഓടുന്ന സിസിടിവി ദൃശ്യങ്ങളെടുത്ത് വീട്ടുടമസ്ഥൻ മാല മോഷണം കെട്ടിചമയ്‌ക്കുകയായിരുന്നു. പിന്നാലെയാണ് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ മർദിച്ചത്. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ മൊഴിക്ക് പിന്നാലെ വിട്ടുടമസ്ഥനും കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഷണം പോയെന്ന് ആരോപിച്ച മാല സ്വർണമാല കണ്ടെത്തുകയും ചെയ്തു.















