എറണാകുളം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കാണാതായ സംഭവത്തിൽ തിരുവിതാകൂർ ദേവസ്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം കൽപേഷ് എന്ന വ്യക്തിക്കാണ് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയത്. 2019-ൽ 475 ഗ്രാം സ്വർണമാണ് കൽപേഷിന് നൽകിയതെന്നും ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സ്മാർട്ട് ക്രിയേഷസിൽ നിന്ന് സ്വർണം കട്ടിയാക്കി മാറ്റിയതിന്റെ വിശദാംശങ്ങളും ഹൈക്കോടതി പുറത്തുവിട്ടു. ഉണ്ണികൃഷ്ണൻ പോറ്റി ചുമതലപ്പെടുത്തിയ കൽപേഷാണ് സ്വർണം കൈമാറിയതെന്ന് സ്മാർട്ട് ക്രിയേഷസിലുള്ള രേഖകളിൽ നിന്നും വ്യക്തമാണ്. 2019 മാർച്ച് മാസം മുതൽ ഒക്ടോബർ മാസം വരെ നടന്ന വൻ തട്ടിപ്പാണ് കോടതി ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്.
മാർച്ചിലാണ് ശബരിമല ശ്രീകോവിലിലെ വാതിൽ പാളികൾ സ്വർണം പൂശുന്നതിന് വേണ്ടി സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയത്. ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയാണ് ഇവ കൊണ്ടുപോയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശപ്രകാരം ഇത് ചെമ്പുപാളികളായി രേഖപ്പെടുത്തുകയായിരുന്നു.
മാർച്ച് മാസത്തിൽ ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശുന്നതിനായും ഓഗസ്റ്റ് മാസത്തിൽ ദ്വാരപാലകശിൽപത്തിൽ സ്വർണം പൂശുന്നതിനുമാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സിനെ സമീപിച്ചത്. എന്നാൽ ഇതിന് ശേഷം ബാക്കിവന്ന 475 ഗ്രാമോളം സ്വർണമാണ് ഉണ്ണി കൃഷ്ണൻ പോറ്റി തട്ടിയെടുത്തത്.















