ടെൽഅവീവ്: സമാധാന കരാറിന്റെ ഭാഗമായി ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. സമാധാന കരാർ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതോടെ ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ ഇസ്രയേലിന്റെയും ഹമാസിന്റെയും ഭാഗത്ത് നിന്ന് ആരംഭിച്ചു. സമാധാന കരാർ പ്രകാരം ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നും പിന്മാറിവരികയാണ്.
ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇസ്രയേൽ സൈന്യം ഔദ്യോഗികമായി അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നൽകിയത്.
ബന്ദികളെ കൈമാറുന്നതിന് ഹമാസിന് 72 മണിക്കൂറാണ് നൽകിയിട്ടുള്ളത്. ഹമാസ് ബന്ദികളാക്കിയ 20 പേരെയും ഇസ്രയേലിന് കൈമാറും. തുടർന്ന് ഇസ്രയേലിലെ 2,000-ത്തിലധികം ബന്ദികളെയും മോചിപ്പിക്കും.
ഗാസയിൽ ലോജിസ്റ്റിക്സ്, സുരക്ഷാ സഹായം എന്നിവ സുഗമമാക്കുന്നതിന് യുഎസ് സെൻട്രൽ കമാൻഡ് ഒരു സിവിൽ-സൈനിക ഏകോപന കേന്ദ്രം സ്ഥാപിക്കും. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള സേനകൾ ഇതിൽ ഉണ്ടാകുമെന്നാണ് വിവരം.















