ടെൽഅവീവ്: രണ്ട് വർഷത്തിന് ശേഷം ഹമാസ് ഭീകരരുടെ തടവറയിൽ നിന്നും ബന്ദികൾക്ക് മോചനം. ആദ്യ ഘട്ടമായി ഏഴുപേരെയാണ് മോചിപ്പിച്ചത്. 2023 ഓക്ടോബർ 7 ന് ഇസ്രേയിൽ നിന്നും പിടിച്ച് കൊണ്ടുപോയവരിൽ ജീവനോടെയുള്ള 20 പേരെയാണ് ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നത്.
യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപ് മുന്നോട്ട് വച്ച സമാധാന പദ്ധതി പ്രകാരമാണ് ബന്ദി കൈമാറ്റം തുടങ്ങിയത്. റെഡ്ക്രോസിന്റെ കസ്റ്റഡിയിലാണ് നിലവിൽ ഇവർ ഉള്ളത്. ഇവരെ ഉടൻ സൈനിക താവളത്തിലേക്ക് മാറ്റുകയും പിന്നീട് ഹെലികോപ്റ്ററിൽ ഇസ്രായേലി ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ചെയ്യും.
ബന്ദികളുടെ മോചനം ഇസ്രായേലി ടെലിവിഷൻ ചാനലുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആർപ്പുവിളികളോടെയാണ് ടെൽ അവീവുകാർ പ്രഖ്യാപനം സ്വീകരിച്ചത്. “ഏതാനും മണിക്കൂറുകൾക്കുള്ളിൽ നാമെല്ലാവരും വീണ്ടും ഒന്നിക്കും,” ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ പ്രസ്താവനയിൽ പറഞ്ഞു.
ഈജിപ്തിൽ നിർണായക സമാധാന ഉച്ചകോടി നടക്കാനിരിക്കെയാണ് മോചനം. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പങ്കെടുക്കും.















