ന്യൂഡൽഹി: സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയും ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസുമായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ശുപാർശ ചെയ്തു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് നിയുക്ത ചീഫ് ജസ്റ്റിസിന്റെ പേര് നിലവിലെ ചീഫ് ജസ്റ്റീസ് ശുപാർശ ചെയ്തത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നവംബർ 23 ന് വിരമിക്കും.
സർക്കാരിന്റെ വിജ്ഞാപനത്തിന് ശേഷം, ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും, 2027 ഫെബ്രുവരി 9 ന് വിരമിക്കുന്നത് വരെ അദ്ദേഹം സേവനമനുഷ്ഠിക്കും. ജസ്റ്റീസ് സൂര്യകാന്ത് ഏകദേശം 14 മാസം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും.
വിരമിക്കുന്നതിന് ഒരു മാസം മുമ്പ്, സിറ്റിംഗ് ചീഫ് ജസ്റ്റിസ് തന്റെ പിൻഗാമിയുടെ പേര് ശുപാർശ ചെയ്തുകൊണ്ട് സർക്കാരിന് കത്തയയ്‌ക്കാറുണ്ട്.
കഴിഞ്ഞ ആഴ്ച സർക്കാർ ചീഫ് ജസ്റ്റിസ് ഗവായിയുടെ ശുപാർശ തേടി അദ്ദേഹത്തിന് കത്തെഴുതിയിരുന്നു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതി ജഡ്ജിമാരെയും നിയമിക്കുന്നതിനുള്ള നടപടിക്രമം അനുസരിച്ച് , നിയമ മന്ത്രാലയം അടുത്ത ചീഫ് ജസ്റ്റിസിന്റെ നിയമനത്തെക്കുറിച്ച് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിന്റെ ശുപാർശ തേടുന്നു. തുടർന്ന് അദ്ദേഹം സർക്കാരിന് മറുപടി നൽകുന്നു. സർക്കാരിന്റെ കത്താണ് അടുത്ത ചീഫ് ജസ്റ്റിസിനായുള്ള നിയമന പ്രക്രിയയ്‌ക്ക് തുടക്കമിടുന്നത്.















