ധാക്ക: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ ഇസ്ലാമിക പ്രഭാഷകനെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കാൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാർ തയ്യാറെടുക്കുന്നു. സാക്കിർ നായിക്ക് അടുത്തമാസം ധാക്കയിൽ എത്തുമെന്നാണ് റിപ്പോർട്ട്. നവംബർ 28 മുതൽ ഡിസംബർ 20 വരെയാണ് സന്ദർശനം. സാക്കിർ നായിക്കിന് ബംഗ്ലാദേശിൽ പ്രവേശ വിലക്കുണ്ട്. ഇത് നീക്കിയാണ് ഭീകര പ്രഭാഷകനെ യൂനുസ് വരവേൽക്കുന്നത്.
ഒൻപത് വർഷം മുൻപ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് നായിക്കിന് യാത്രവിലക്കേർപ്പെടുത്തിയത്. 2016 ജൂലൈയിൽ ധാക്കയിൽ നടന്ന ഭീകരാക്രമണത്തിന് സാക്കിർ നായിക്കിന്റെ വിദ്വേഷ പ്രസംഗങ്ങൾ കാരണമായെന്ന് കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ 20-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. നായിക്കിന്റെ പ്രസംഗങ്ങളിൽ നിന്ന് പ്രചോദനം കൊണ്ടാണ് സ്ഫോടനം നടത്തിയത് എന്നാണ് ഭീകരന്റെ വെളിപ്പെടുത്തൽ. ധാക്ക ഭീകരാക്രണത്തിന് പിന്നാലെയാണ് നായിക്ക് ഇന്ത്യ വിട്ടത്. യുഎപിഎ പ്രതിയായ ഇയാൾക്കെതിരെ നിരവധി കേസുകൾ ഇന്ത്യയിലും നിലവിലുണ്ട്.
മാസങ്ങൾക്ക് മുൻപ് പാകിസ്ഥാനും നായിക്കിന് റെഡ് കാർപ്പറ്റ് സ്വീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെയും നീക്കം. പാക് സന്ദർശനവേളയിൽ നായിക്ക് ലഷ്കർ-ഇ-തൊയ്ബയിലെ കമാൻഡർമാരായ മുസമ്മിൽ ഇഖ്ബാൽ ഹാഷ്മി, മുഹമ്മദ് ഹാരിസ് ധർ, ഫൈസൽ നദീം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
20 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പീസ് ടിവി ചാനലിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നിരന്തരം ഇതരമത വിദ്വേഷം ഇയാൾ അഴിച്ചുവിടാറുണ്ട്. ഇയാളുടെ ചാനലിനും സോഷ്യൽ മീഡിയയും ഇന്ത്യയിൽ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.















