മുംബൈ: ഓഡിഷനെന്ന പേരിൽ 17 കുട്ടികൾ ഉൾപ്പെടെ 19 പേരെ ബന്ദികളാക്കിയ സിനിമ സ്റ്റുഡിയോ ജീവനക്കാരനെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തി. ബന്ദികളാക്കപ്പെട്ടവർ സുരക്ഷിരാണ്. മുംബൈയെയും രാജ്യത്തെയും മുൾമുനയിൽ നിർത്തിയ മണിക്കൂറുകളായിരുന്നു കടന്നുപോയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിയായ രോഹിത് ആര്യയെ കീഴ്പ്പെടുത്തുകയായിരുന്നു.
മുംബൈ പൊവായിയിലെ ആർഎ സ്റ്റുഡിയോയിലെ ജീവനക്കാരനാണ് രോഹിത് ആര്യ. ഓഡിഷനെന്ന പേരിലാണ് കുട്ടികളെ ഇയാൾ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ദിവസങ്ങളായി ഇവിടെ ഓഡിഷൻ നടന്നതായാണ് വിവരം. വെബ്സീരിസ് സംവിധായകൻ എന്നാണ് ഇയാൾ വീഡിയോ സന്ദേശത്തിൽ അവകാശപ്പെട്ടത്. യൂട്യൂബർ കൂടിയായിരുന്നു ഇയാൾ. 10 വയസ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ബന്ദികളാക്കിയത്.
രോഹിത് ആര്യയുമായി പൊലീസ് സംസാരിച്ചിരുന്നു. എന്നാൽ ഇയാൾ കുട്ടികളെ മോചിപ്പിക്കാൻ തയാറായിരുന്നില്ല. തുടർന്ന് പൊലീസ് അതിക്രമിച്ച് കയറി പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് നടന്ന ഏറ്റുമുട്ടലിൽ രോഹിത് ആര്യയെ വെടിവച്ചുകൊലപ്പെടുത്തി.
ഇയാളുടെ ഉദ്ദേശ്യം എന്താണെന്നോ കൃത്യത്തിന് പിന്നിലെ കാരണം എന്തെണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്. കുട്ടികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ പശ്ചാത്തലം, മാനസികാവസ്ഥ, സോഷ്യൽമീഡിയ ഉപയോഗം എന്നിവയെ കുറിച്ചും അന്വേഷണം നടക്കുന്നു.















