ന്യൂഡൽഹി : ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയുടെ പൊതുമരാമത്ത് വകുപ്പ് കൺസൾട്ടന്റായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ജി അശോക് കുമാറിനെ നിയമിച്ചു.ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തിങ്കളാഴ്ച നിയമനം പ്രഖ്യാപിച്ചു. തുടക്കത്തിൽ ഒരു വർഷത്തേക്കാണെങ്കിലും കാലാവധി നീട്ടുന്നതിനുള്ള വ്യവസ്ഥയുണ്ട്.
നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (എൻഎംസിജി) യുടെ (“നമാമി ഗംഗാ”) മിഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ച ശേഷം കഴിഞ്ഞ വർഷമാണ് അദ്ദേഹം വിരമിച്ചത്. അദ്ദേഹം ഇന്ന് ഡൽഹി സർക്കാരിൽ ചുമതയേറ്റു.
കേന്ദ്ര സർക്കാരിന്റെ ഏറ്റവും ഫലപ്രദമായ ജലസംരക്ഷണ സംരംഭങ്ങളിലൊന്നായ “കാച്ച് ദി റെയിൻ” കാമ്പെയ്‌നിന് തുടക്കമിട്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. ലോക ജലദിനത്തിൽ (മാർച്ച് 22) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൽ ശക്തി അഭിയാൻ എന്ന മുൻനിര പദ്ധതിക്ക് കീഴിൽ ഈ കാമ്പെയ്‌ൻ ആരംഭിച്ചത്. കൂടാതെ ഇദ്ദേഹം പ്രശംസനീയങ്ങളായ നിരവധി പൊതുജന സമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ജല, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മേൽനോട്ടവും നടത്തിപ്പും അദ്ദേഹത്തിന്റെ സാരഥ്യത്തിലായിരുന്നു നടപ്പിലായത്. നമാമി ഗംഗേ, “കാച്ച് ദി റെയിൻ” അഥവാ മഴയെ പിടിക്കുക തുടങ്ങിയ ദേശീയ ദൗത്യങ്ങളിലെ നേതൃത്വത്തിന് അദ്ദേഹത്തിന് പരക്കെ അംഗീകാരം ലഭിച്ചിരുന്നു. “കാച്ച് ദി റെയിൻ”പദ്ധതിയുടെ വിജയത്തെ തുടർന്ന് അദ്ദേഹത്തിന് റെയിൻ മാൻ ഓഫ് ഇന്ത്യ എന്ന വിളിപ്പേര് ലഭിച്ചു.
മലയാളിയെ ജി അശോക് കുമാർ1991 ബാച്ചിലെ ആന്ധ്രാ കേഡർ ഉദ്യോഗസ്ഥനാണ്. അദ്ദേഹം പത്തനംതിട്ട ജില്ലയിലെ ഇടനാട് സ്വദേശിയാണ്.















