കോഴിക്കോട്: ശബരിമല വിഷയത്തിൽ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കടകംപള്ളിയുടെ അറസ്റ്റ് നീട്ടുന്നത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് നിർണായകമായ പല മൊഴികളും ആദ്യം ലഭിച്ചിരുന്നു. ഇത് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. എന്നാൽ എസ്ഐടി ഇതെല്ലാം അട്ടിമറിക്കുകയാണ്. എൻ വാസുവിൻ്റേയും പത്മകുമാറിൻ്റേയും അറസ്റ്റ് വൈകിപ്പിച്ചു. അതുപോലെ കടകംപള്ളിയുടെയും അറസ്റ്റ് വൈകിപ്പിക്കുകയാണ്.
ശബരിമലയിൽ അന്വേഷണം വളരെ ലാഹവത്തോടെയാണ് പോകുന്നത്. കടകംപള്ളിയെയൊക്കെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പല സുപ്രധാന തെളിവുകളും നശിപ്പിക്കപ്പെടും. അന്വേഷണം നല്ല രീതിയിൽ നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കലാണ് എസ്ഐടി ചെയ്യുന്നത്.
പല സുപ്രധാന പ്രതികളുടെ മൊഴികൾ ഹൈക്കോടതിയുടെ മുന്നിലില്ല. ചോദ്യം ചെയ്യേണ്ട പല ആളുകളെയും ചോദ്യം ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യേണ്ട പലരെയും അറസ്റ്റും ചെയ്തിട്ടില്ല. കേരളത്തിലെ ജനങ്ങളെയും ഹൈക്കോടതിയെയും കബളിപ്പിക്കുകയാണ് അവർ. അതുകൊണ്ട് അടിയന്തരമായി കേസ് കേന്ദ്ര ഏജൻസിക്ക് വിടണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.















