മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അത്യാധുനിക അന്തർവാഹിനിവേധ യുദ്ധക്കപ്പലായ ‘ഐഎൻഎസ് മാഹി’ കമ്മീഷൻ ചെയ്തു. മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിലാണ് സേനയുടെ ഭാഗമായത്.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്‌എൽ) നിർമ്മിച്ച മാഹിയെ ‘നിശബ്ദ വേട്ടക്കാരൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആത്മനിർഭർ ഭാരതിന്റെ കരുത്തിൽ തദ്ദേശീയമായാണ് കപ്പലിന്റെ നിർമാണം. ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ തകർക്കൽ, തീരദേശ പട്രോളിംഗ് എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷ്യം. കൂടാതെ എല്ലാവിധ സമുദ്ര ദൗത്യങ്ങൾക്ക് ഉതകുന്ന വിധത്തിലാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഐഎൻഎസ് മാഹിയുടെ ചിഹ്നത്തിൽ കളരി മുറയിൽ ശത്രുക്കളെ ചുഴറ്റി വീഴ്‌ത്തുന്ന ‘ഉറുമി’ യും ഇടം പിടിച്ചിട്ടുണ്ട്. ചടുലത, കൃത്യത, എന്നിവയുടെ പ്രതീകമാണ് ഉറുമി. 78 മീറ്ററാണ് യുദ്ധക്കപ്പലിന്റെ നീളം.. 14 നോട്ടിക്കൽ വേഗതയിൽ 1,800 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ കഴിയും. ‘മാഹി’യിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന രണ്ട് ബോട്ടുകളുണ്ട്. 7 ഓഫീസർമാരും 50 നാവികരും ഉൾപ്പെടെ കപ്പലിൽ ആകെ 57 ജീവനക്കാരുണ്ട്.
പ്രതിരോധ ഗവേഷണ സ്ഥാപമായ ഡിആർഡിഒ ആണ് വികസിപ്പിച്ചെടുത്തത്. നൂതന സോണാർ സിസ്റ്റം ‘മാഹി’യുടെ സവിശേഷതയാണ്. കടലിനടിയിലെ ശബ്ദമില്ലാതെ നിരീക്ഷണം നടത്താൻ ഇവ സഹായിക്കും. നാവികസേനയുടെ കണ്ണും കാതും ആയാണ് പ്രവർത്തിക്കുന്നു. ഇതിലൂടെ ശത്രു അന്തർവാഹിനികളെ തിരയാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയും. കപ്പലിന്റെ താഴെ ഭാഗത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഐആർഎൽ ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചർ, നേവൽ സർഫസ് ഗൺ – 30 എംഎം, ട്രിപ്പിൾ ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോ ലോഞ്ചറുകൾ, 12.7 എംഎം സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾഡ് ഗൺ എന്നിവ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.















