ന്യൂഡൽഹി: പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്ത സംഭവത്തിൽ ഉടമ അറസ്റ്റിൽ. തയ്യൽക്കാരനായ രാജേഷ് പാലാണ് അറസ്റ്റിലായത്. കുട്ടിയുടെ അയൽക്കാരനാണ് പ്രതി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പ്രേം നഗറിൽ ഞായറാഴ്ചയാണ് ദാരുണസംഭവം. പിറ്റ്ബുൾ കുട്ടിയെ കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വീടിന് മുന്നിൽ വച്ചാണ് നായയുടെ ആക്രമണമുണ്ടായത്. പന്ത് തട്ടികളിക്കുകയായിരുന്നു ആറു വയസ്സുകാരൻ. ഇതിനിടെ പിറ്റ്ബുൾ നായ കുട്ടിക്ക് നേരെ പാഞ്ഞെടുത്ത് ചെവി കടിച്ച് പറിക്കുകയായിരുന്നു. കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിസരവാസികൾ ചേർന്നാണ് കുട്ടിയെ നായയിൽ നിന്നും മോചിപ്പിച്ചത്. കുട്ടി ഇപ്പോൾ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒന്നരവർഷം മുൻപാണ് , രാജേഷ് പാലിന്റെ മകൻ സച്ചിൻ പാൽ നായയെ വീട്ടിലേക്ക് കൊണ്ടുവന്നത്. നിലവിൽ വധശ്രമക്കേസിൽ ജയിലിലാണ് സച്ചിൻ പാൽ. ഇതേ നായ മുമ്പ് പ്രദേശത്തെ മറ്റ് നാല് കുട്ടികളെ ആക്രമിക്കുകയും കടിക്കുകയും ചെയ്തിട്ടുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛനായ കാമേശ്വർ റായ് പറഞ്ഞു. അന്ന് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















