തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതിക്കാരി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളികയെത്തിച്ചെന്നാണ് യുവതി മൊഴി നൽകിയത്. ഗുളിക കഴിച്ച ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
എവിടെ നിന്നാണ് മരുന്ന് എത്തിച്ചത് എന്ന് പോലും അറിയില്ല. വീഡിയോ കോളിലൂടെ മരുന്ന് കഴിച്ചെന്ന് രാഹുൽ ഉറപ്പുവരുത്തി. അതിനുശേഷം ഭയാനകമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. തുടർന്ന് തിരുവനന്തപുരത്തുളള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രാക്യതമായ രീതിയിലായിരുന്നു ഗർഭം അലസിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി.
യുവതിക്ക് ഗുളിക എത്തിച്ചുകൊടുത്ത അടൂർ സ്വദേശിക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇരുപത് പേജുള്ള മൊഴിയാണ് യുവതി നൽകിയിരിക്കുന്നത്. ഇന്ന് രാവിലെയോടെ തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഭ്രൂണഹത്യ നടത്തി എന്നീ കുറ്റങ്ങൾ പ്രകാരം ബിഎൻഎസിലെ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.















