കൊച്ചി: കരാർ കാലാവധി അവസാനിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ പകുതിക്കിട്ട് കലൂർ സ്റ്റേഡിയം ജിസിഡിഎയ്ക്ക് തിരിച്ചു നൽകി സ്പോൺസർ ആൻറോ അഗസ്റ്റിൻ.
അർജൻറീന ഫുട്ബോൾ ടീമും മെസിയും വരുമെന്ന് പറഞ്ഞാണ് ജിസിഡിഎയിൽ നിന്നും സ്റ്റേഡിയം സ്പോൺസർക്ക് ഏറ്റെടുത്തത്. നവംബർ 30 ന് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാക്കി തിരിച്ചേൽപ്പിക്കുമെന്നായിരുന്നു സ്പോൺസർ മാദ്ധ്യമങ്ങളുടെ മുന്നിലടക്കം വന്ന് വീരവാദം മുഴക്കിയത്.
70 കോടി രൂപ ചെലവിടും എന്നും സ്പോൺസർ പറഞ്ഞിരുന്നു. സ്പോൺസറുടെ ഉദാര മനസ്കതയെ കായിക മന്ത്രി വാനോളം പുകഴ്‌ത്തുകയും ചെയ്തു. വിഐപി ടിക്കറ്റ് ഏരിയ, വിഐപി സ്റ്റിംഗ് എരിയ, ചുറ്റുമതിൽ, പ്രവേശന കവാടം, ടെറഫ് അങ്ങനെ അന്താരാഷ്‌ട്ര സ്റ്റേഡിയങ്ങൾക്ക് സമാനമായ അടിസ്ഥാന സൗകര്യങ്ങളായിരുന്ന സ്പോൺസറുടെ വാഗ്ദാനം.
സെപ്തംബർ അവസാന വാരം കാര്യമായ കരാർ പോലുമില്ലാതെയായിരുന്നു കൈമാറ്റം. എന്നാൽ അന്ന് തന്നെ സ്പോൺസറുടെ വാഗ്ദാനത്തിലെ പൊള്ളത്തരം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇവ പൂർത്തിയാക്കാൻ കഴിയില്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട കരാർ ഇതിന് വേണ്ടി വന്ന തുക എന്നിവ സംബന്ധിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇതുവരെ എത്ര പണം ചെലവഴിച്ചെന്നതിനെ കുറിച്ച് കായിക മന്ത്രിക്കോ ജിസിഡിഎയ്‌ക്കോ യാതൊരു ധാരണയുമില്ല.















