മലയാളികളുടെ വിവാഹ വേളകളിൽ പുതിയ സാരിയിനത്തിന്റെ ട്രെൻഡ്. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ സാലിയ സമുദായത്തിൽപ്പെട്ട നെയ്‌ത്തുകാർ നിർമ്മിക്കുന്ന ഒരു തരം പരമ്പരാഗത കോട്ടൺ സാരിയായ കാസർഗോഡ് സാരിയാണ് ഇപ്പോഴത്തെ താരം.കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ലോകപ്രശസ്തമായ ഒരു സാരിയിനമാണ് കാസർഗോഡ് സാരികൾ. അവ കൈ കൊണ്ട് നിർമ്മിച്ചതും വളരെയധികം ഈടുനിൽക്കുന്നതുമാണ്. പരമ്പരാഗത കേരള സാരിയിൽ നിന്ന് വ്യത്യസ്തമായ കാസർഗോഡ് സാരികൾ അയൽപക്കമായ കർണാടക യിലെ കരവാലി ശൈലികളുടെ സ്വാധീനം പ്രകടിപ്പിക്കുന്നതുമാണ് ഇവ .
ഈ സാരി ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റൻസിന്റെ ആഗോള അംഗീകാരമുള്ള ഭൗമശാസ്ത്രസൂചികയിൽ ഇടം നേടിയിട്ടുണ്ട്. കേരളത്തിൽ നിന്നും വസ്ത്രോൽപാദന രംഗത്ത് നിന്ന് നാല് ഇനങ്ങൾക്കാണ് ഈ അംഗീകാരം കിട്ടിയത്. അതിലൊന്നാണ് കാസർഗോഡ് സാരികൾ. ഒരു ജനതയുടെ സംസ്കാരത്തിന്റെയും അധ്വാനത്തിന്റെയും ഇഴയടുപ്പമാണ് കാസർകോട് സാരിക്ക് എന്ന് പലരും വിശേഷിപ്പിച്ചിട്ടുണ്ട്.
1938-ൽ സ്ഥാപിതമായ കാസർഗോഡ് നെയ്‌ത്തു സഹകരണ സംഘത്തിലൂടെ പ്രചാരം ലഭിച്ച സാരി 2010-ലാണ് ഭൗമസൂചികയിൽ ഇടം നേടിയത്. സംഘത്തിന്റെ പേര് അങ്ങിനെ വിളിക്കപ്പെടാതിരുന്ന കാലത്തും ഇടപാടുകാർ അതിനെ കാസർഗോഡ് സാരിയെന്നു വിശേഷിപ്പിച്ചു. ഈ പേരിന് ഇന്ത്യയ്‌ക്കകത്തും പുറത്തും വൻ സ്വീകാര്യത ലഭിച്ചു. ഭൗമസൂചികയിലുൾപ്പെട്ടതോടെ ആവശ്യക്കാർ പലമടങ്ങായി . ഇപ്പോൾ വിവാഹ – ഓണ സീസൺകാലത്ത് ആവശ്യത്തിനു നൽകാൻ കഴിയാത്ത അവസ്ഥയുണ്ട്.
അലക്കുന്തോറും ശോഭയേറുന്നതാണ് കാസർഗോഡ് സാരികൾ. ഇവ ചുരുങ്ങാത്തതുമാണ്. ഈ സാരി കർണാടക വസ്ത്ര പാരമ്പര്യശൈലിയിൽ നിന്നു തുടങ്ങിയതാണെങ്കിലും ഇപ്പോൾ പൂർണമായും കേരളീയ ശൈലിയിലായി. ഇതേ ശൈലിയിൽ മേൽത്തരം നൂലുകൾ ഉപയോഗിച്ച് സ്കൂൾ യൂണിഫോം തുണി കൂടി നെയ്‌ത്തു തുടങ്ങിയിട്ടുണ്ട്.
വിവാഹത്തിന് പുറമെ പലരും സ്നേഹസമ്മാനമായി നൽകാൻ ഉപയോഗപ്പെടുത്തുകയാണ് കാസർഗോഡ് സാരി. കേരളത്തിൽ നിലവിലുള്ള നാല് നെയ്‌ത്ത് പാരമ്പര്യങ്ങളിൽ ഒന്നാണിത് . ബാലരാമപുരം , കുത്തമ്പള്ളി , ചേന്ദമംഗലം എന്നിവയാണ് മറ്റുള്ളവ .


















