തൃശൂർ:കാട്ടാനയാക്രമണത്തിൽ പ്രതിഷേധിച്ച ഏഴ് ജനപ്രതിനിധികൾക്കും കണ്ടാലറിയുന്ന 25 പേർക്കുമെതിരെ കേസെടുത്തു.
ചായ്പൻകുഴി സ്വദേശി തെക്കൂടൻ സുബ്രനെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ചായ്‌പൻകുഴി വനംവകുപ്പ് ഓഫിസിൽ നടത്തിയ പ്രതിഷേധമാണ് കേസിനാധാരം. സുബ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം ചായ്‌പൻകുഴി വനംവകുപ്പ് ഓഫിസിൽ നടത്തിയ സമരത്തിൽ ഓഫിസിന്റെ ജനൽച്ചില്ലുകളും വാഹനത്തിന്റെ ചില്ലും തകർന്നിരുന്നു. രാവിലെ 9 മുതൽ ആരംഭിച്ച പ്രതിഷേധം നാല് മണിക്കൂർ നീണ്ടു. സംഭവത്തിൽ പ്രതിഷേധിച്ച് സമീപപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയവും കടകളും അടച്ചിട്ടു.
തുടർന്ന് ആർഡിഒ പി.എം.ഷിബു, ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, മറ്റു ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി.തുടർന്ന് ഉപാധികളോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഈ മാസം എട്ടിന് രാവിലെ ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഏഴ് ജനപ്രതിനിധികൾക്കും കണ്ടാലറിയുന്ന 25 പേർക്കെതിരെയുമാണ് വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ജെയിംസ്, മുൻ പ്രസിഡന്റ് റിജു മാവേലി തുടങ്ങിയ അഞ്ച് ജനപ്രതിനിധികളടക്കം 30ലധികം പേരാണ് പ്രതി പട്ടികയിൽ ഉള്ളത്.
അതിരപ്പിള്ളി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന കോടശേരി–പരിയാരം പഞ്ചായത്തുകളിൽ കാട്ടാനകൾ എത്തുന്നത് ചാലക്കുടിപ്പുഴ കടന്നാണ് ഇങ്ങിനെ ആന വരുന്നത് തടയുന്നതിനായി പുഴത്തീരത്ത് സ്ഥാപിക്കുന്ന സോളർ സംരക്ഷണവേലിയുടെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.
സംഭവ ദിവസം രാവിലെ 5 മണിയോടെ ആന ഇറങ്ങിയ വിവരം ചായ്പൻകുഴി വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചെങ്കിലും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയില്ല. ചായ്പൻകുഴി വനം വകുപ്പ് ഓഫിസിന്റെ 30 മീറ്റർ അടുത്താണ് സുബ്രൻആക്രമിക്കപ്പെട്ടത്.
പക്ഷേ ഈ പ്രദേശം പരിയാരം റേഞ്ചിന് കീഴിലുള്ള കൊന്നക്കുഴി സ്റ്റേഷന്റെ പരിധിയിലാണ്. ചായ്പൻകുഴി മേഖലയിൽ കാട്ടാന ഇറങ്ങിയാൽ കിലോമീറ്ററുകൾ അകലെയുള്ള കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് കാട്ടാനകളെ തുരത്തുന്നത്. സ്റ്റേഷനുകളുടെ അതിർത്തി പുനർനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനം മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.















