കൊച്ചി: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിൽ എത്തിച്ച് പണം തട്ടിയെടുത്ത് കശ്മീർ സ്വദേശി മുങ്ങി. ഇതോടെ ആലുവയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അമൻദീപിനെ വിശ്വസിച്ച് കൊച്ചിയിൽ എത്തിയ 23 കാരി പെരുവഴിയിലായി.
ഏപ്രിലിലാണ് അമൻദീപിനെ യുവതി പരിചയപ്പെടുന്നത്. തുടർന്ന് ആലുവയിലേക്ക് വരാൻ യുവാവ് യുവതിയോട് ആവശ്യപ്പെട്ടു. പിന്നാലെ ആലുവയിൽ ഇരുവരും ഒന്നിച്ച് താമസം തുടങ്ങി. നവംബറിൽ മാതാപിതാക്കൾക്ക് വിവാഹത്തിന് താൽപ്പര്യമില്ലെന്നും കാര്യം ബോധ്യപ്പെടുത്തി സമ്മതം വാങ്ങിവരാമെന്നും പറഞ്ഞ് യുവാവ് കശ്മീരിലേക്ക് പോയി.യുവതിയെ കൊൽക്കത്തയിലേക്കും തിരിച്ചയച്ചു.
നാട്ടിൽ എത്തിയതോടെ യുവാവ് തനിനിറം കാട്ടാൻ തുടങ്ങി. വീട്ടുകാർ സമ്മതിക്കുന്നില്ലെന്നും ബന്ധത്തിൽ നിന്നും പിൻമാറണമെന്നും ആവശ്യപ്പെട്ടു. ഒടുവിൽ യുവതിയുടെ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്ന് ഡിസംബർ 7 ന് കൊച്ചിയിൽ എത്താമെന്ന് സമ്മതിച്ചു. യുവതി വന്നെങ്കിലും എന്നാൽ യുവാവ് എത്തിയില്ല. ഇരുവരും താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റ് പൂട്ടിയാണ് യുവാവ് മുങ്ങിയത്. നാട്ടിലേക്ക് പോകുമ്പോൾ ഫ്ലാറ്റിൽ യുവതി ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് ഫ്ലാറ്റ് തുറന്നപ്പോൾ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു.
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിന് യുവതിയുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു. നിലവിൽ ഹോട്ടലിലാണ് യുവതി താമസിക്കുന്നത്. അമൻദീപിന് നിരവധി യുവതികളുമായി ബന്ധമുണ്ടെന്നും തന്നെ വഞ്ചിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.















