തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കനത്ത തോൽവിയിൽ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി. മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ അഹങ്കാരവും കെടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് വി. കെ പ്രശാന്ത് അടക്കമുള്ളവർ വിമർശിച്ചു. ജില്ലയിൽ ശക്തമായ വിഭാഗീയതയുണ്ടായെന്നും സ്ഥാനാർത്ഥി നിർണയത്തെ ഇത് ബാധിച്ചുവെന്നും പാളിച്ചയുണ്ടായെന്നും അംഗങ്ങൾ തുറന്നടിച്ചു. ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും സർക്കാരിനെതിരെയും വിമർശനം ഉയർന്നു. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷനിലെ ആര്യ രാജേന്ദ്രന്റെ പ്രവർത്തനശൈലിയിൽ ജനങ്ങൾക്ക് രോഷമുണ്ടായിരുന്നു. ഇത് കനത്ത തോൽവിക്ക് ഇടയാക്കി. വിഭാഗീയത മൂലം മൂന്ന് ജില്ലാ സെക്രട്ടറിമാർ പ്രവർത്തിക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ. ശബരിമല സ്വർണ്ണക്കൊള്ള സംസ്ഥാനത്താകെ വലിയ തിരിച്ചടിയുണ്ടാക്കി എന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. ശബരിമല സ്വർണ്ണക്കൊള്ളയും തോൽവിക്ക് പ്രധാന കാരണമായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ പത്തനംതിട്ട ജില്ലാക്കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതിനെയും പ്രതിനിധികൾ വിമർശിച്ചു. എന്നാൽ യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നടപടിയെടുക്കാത്തതിനെ ന്യായീകരിക്കുകയായിരുന്നു.















