കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഹമാസ് രാഷ്‌ട്രീയകാര്യ മേധാവി ഇസ്‌മായിൽ ഹനിയ കണ്ടുമുട്ടിയിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പുസ്തക പ്രകാശന ചടങ്ങിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ചടങ്ങിന് മുന്നോടിയായി ടെഹ്‌റാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വിവിധ രാഷ്‌ട്രത്തലവൻമാർക്കും പ്രതിനിധികൾക്കും അനൗപചാരിക ചായ സത്കാരം ഉണ്ടായിരുന്നു. അവിടെയുണ്ടായ ഒരാൾ ഇസ്‌മായിൽ ഹനിയ ആയിരുന്നു. പിന്നാലെ പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനുമൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഹനിയ പോകുന്നത് കണ്ടു.
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഞാൻ എന്റെ ഹോട്ടലിലേക്ക് മടങ്ങി, പക്ഷേ പുലർച്ചെ 4 മണിയോടെ ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ എന്റെ അടുത്ത് വന്ന് നമുക്ക് പോകണമെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു, ഹമാസ് മേധാവി കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി, അതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചു, “എനിക്ക് ഇതുവരെ അറിയില്ല” എന്ന് അദ്ദേഹം പറഞ്ഞു, നിതിൻ കൂട്ടിച്ചേർത്തു. ജൂലൈ 31 ന് പുലർച്ചെ 1.15 ഓടെയാണ് ഹനിയയുടെ കൊലപാതകം നടന്നതെന്നാണ് ഇറാനിയൻ അധികൃതർ സ്ഥിരീകരിച്ചത്.
ശക്തമായ ഒരു രാഷ്‌ട്രത്തെ മറ്റുള്ളവർക്ക് സ്പർശിക്കാൻ കഴിയില്ലെന്നും ഗഡ്കരി പറഞ്ഞു, ഇസ്രായേൽ അതിന് മികച്ച ഉദാഹരണമാണ്. സാങ്കേതിക പുരോഗതിയിലൂടെയും സൈനിക ശക്തിയിലൂടെയും ആഗോളതലത്തിൽ സ്വാധീനം ചെലുത്തിയ ഒരു ചെറിയ രാജ്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















