തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിലെ പ്രഭാവലയത്തിലെ സ്വർണവും കൊള്ളയടിക്കപ്പെട്ടതായി എസ്ഐടി സ്ഥിരീകരിച്ചു. ഏഴ് പാളികളിലെ സ്വർണമാണ് നഷ്ടമായത്. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ബല്ലാരിയിലെ റോദ്ദം ജ്വല്ലേഴ്‌സ് ഉടമ ഗോവർദ്ധൻ, സ്മാര്‍ട്ട് ക്രിയേഷന്‍സ്’ ഉടമ പങ്കജ് ഭണ്ഡാരി എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് എഐടി ഇക്കാര്യം വ്യക്തമാക്കിയത്. കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങൾ എന്നിവയ്‌ക്ക് പുറമേയാണ് പ്രഭാവലയത്തിലെ സ്വർണം നഷ്ടമായ വിവരവും പുറത്തുവരുന്നത്.
പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരിൽ നിന്നാണ് എസ്ഐടിക്ക് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. 2019-ൽ സ്വർണ്ണം പൂശാൻ എന്ന വ്യാജേന പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയാണ് ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും തട്ടിപ്പ് നടത്തിയത്. ശിവരൂപങ്ങളും വ്യാളി രൂപങ്ങളും കൊത്തിവെച്ച പ്രഭാമണ്ഡലത്തിലെ സ്വർണവും, ദശാവതാര രൂപങ്ങൾ പതിപ്പിച്ച പാളികളിലെ സ്വർണവും രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ടെന്നും എസ്ഐടി ചൂണ്ടിക്കാട്ടി. ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ചേര്‍ന്ന് അന്യായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു.
ഇതിൽ 109 ഗ്രാമോളം സ്വർണം പണിക്കൂലിയായി പങ്കജ് ഭണ്ഡാരി കൈപ്പറ്റി. ബാക്കി സ്വർണ്ണം കട്ടകളാക്കി മാറ്റി ഗോവർദ്ധനന് കൈമാറി. പ്രാഥമിക കണക്കുകൾ പ്രകാരം 989 ഗ്രാം സ്വർണ്ണം ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വി.എസ്.എസ്.സി യിലെ പരിശോധനാ ഫലം വരുന്നതോടെ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരും.
അതേസമയം, ശബരിമല സ്വർണ്ണക്കവർച്ച മുൻ ദേവസ്വം മന്ത്രിയും സി പി എം നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റും ഉടൻ ഉണ്ടായേക്കും. കടകംപള്ളി സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടുകളും .ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും എസ് ഐ ടി നിരീക്ഷിക്കുന്നുണ്ട്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും















