തൃശൂർ: മണിക്കൂറുകൾ കാത്തുനിന്നിട്ടും ദർശനം ലഭിക്കാത്തതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ, പുതുവർഷ പുലരിയിൽ ഭക്തരുടെ നാമജപ പ്രതിഷേധം. ഇന്നലെ രാത്രി എട്ട് മണി മുതൽ ക്യൂ നിൽക്കുന്നവരെ കടത്തി വിടാതെ സ്പെഷ്യൽ പാസുമായി വന്നവരെ പ്രവേശിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. പുതുവർഷ പുലരിയും വ്യാഴാഴ്ചയുമായിരുന്നതിനാൽ ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
കിഴക്കേ നടപ്പന്തലിൽ രാവിലെ എഴുമണിയോടെയാണ് ഭക്തർ പ്രതിഷേധവുമായി എത്തിയത്. നടപ്പന്തലിലെ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലയും തകർത്ത ഭക്തർ നടപ്പന്തലിൽ ഒരുമിച്ചെത്തി പ്രതിഷേധം നടത്തി. തങ്ങളെ അകത്തേക്ക് കയറ്റിയതിന് ശേഷമേ സ്പെഷ്യൽ പാസ് പ്രവേശനം ആരംഭിക്കാനാകൂവെന്നതായിരുന്നു ആവശ്യം.















