തിരുവനന്തപുരം: കൗൺസിലർ ആർ. ശ്രീലേഖയുമായുള്ള ഓഫീസ് തർക്കത്തിന് പിന്നാലെ വി. കെ പ്രശാന്ത് എംഎൽഎ ഓഫീസ് മാറുന്നു. ഏഴ് വർഷമായി കൈയടിക്കിവെച്ചിരുന്ന കോർപറേഷൻ കെട്ടിടത്തിലെ ഓഫീസാണ് ഒഴിയുന്നത്. മരുതംകുഴിയിലെ വാടക കെട്ടിടത്തിലേക്കാണ് പ്രശാന്തിൻറ മാറ്റം.
സ്വന്തം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് രണ്ട് മുറികളുണ്ട്. എന്നിട്ടും കോർപ്പറേഷൻ കെട്ടിടത്തിൽ തന്നെ ഓഫീസ് വേണമെന്ന പിടിവാശിയിലായിരുന്ന പ്രശാന്ത്. ഇതു മൂലം ബിജെപിയുടെ മുൻ കൗൺസിലർക്ക് ഇവിടെ ഓഫീസ് തുറക്കാനോ പ്രവർത്തിക്കാനോ സാധിച്ചിരുന്നില്ല.
ശാസ്തമംഗലത്ത് കൗൺസിലറായി ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ കോർപ്പറേഷൻ കെട്ടിടം വിട്ടുതരണമെന്ന് വി. കെ പ്രശാന്തിനോട് തികച്ചും സൗഹാർദ്ദമായ രീതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി. കെ പ്രശാന്ത് അത് വലിയ വാർത്തയാക്കാനും രാഷ്‌ട്രീയ മൈലേജിനായും ഉപയോഗിക്കാൻ ശ്രമിച്ചു. ആർ. ശ്രീലേഖയെ വ്യക്തിപരമായി ആക്ഷേപിക്കാൻ പോലും ഇതിനിടെ സിപിഎമ്മും വി. കെ പ്രശാന്തും ശ്രമിച്ചു.
കൂടാതെ പണം നൽകിയാണ് കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നതെന്നും ഇവിടെ നിന്നും മാറില്ലെന്നും പ്രശാന്ത് മാധ്യമങ്ങൾക്ക് മുന്നിൽ വീരവാദം മുഴക്കിയിരുന്നു. താൻ മേയറായിരുന്ന കാലത്താണ് കെട്ടിടം പണിതതെന്നും അതിനാൽ ഇവിടെ തന്നെ തുടരുമെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
പിന്നാലെ കെട്ടിടത്തിന്റെ വാടക സംബന്ധിച്ച കള്ളക്കളികൾ പുറത്തുവന്നതോടെ വി. കെ പ്രശാന്ത് നാണംകെടാൻ തുടങ്ങി. തുച്ഛമായ തുകയാണ് വാടകയായി നൽകിയിരുന്നതെന്നും അതുപോലും കുടിശ്ശികയാണെന്നുമുള്ള രേഖകളും പുറത്തുവന്നു. അതിനിടെ ശ്രീലേഖ അതേ കെട്ടിടത്തിലെ തന്നെ ചെറിയ മുറിയിൽ ഓഫീസ് ആരംഭിച്ച് പ്രവർത്തനം തുടങ്ങി. കെട്ടിടത്തിന് ചുറ്റുംകൂട്ടിയിട്ടിരുന്ന മാലിന്യങ്ങളും മദ്യ കുപ്പികളും വൃത്തിയാക്കി ശേഷമുള്ള ദൃശ്യങ്ങളും ശ്രീലേഖ പങ്കുവെച്ചിരുന്നു. നിലവിൽ എംഎൽഎ ഓഫീസിൽ നിന്നുള്ള സാധാനങ്ങൾ മരുതംകുഴിയിലേക്ക് മാറ്റാൻ നടപടി തുടങ്ങിയിട്ടുണ്ട്.















