മുംബൈ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. പ്രയാഗിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ ആണ് മരണവിവരം അറിയിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പുനെയിലെ നവി പേഠിലുള്ള വൈകുണ്ഠ് ശ്മശാനത്തിൽ നടക്കും.
1942-ൽ പൂനെയിലെ . സമ്പന്ന ഗോവൻ ബ്രാഹ്‌മണകുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പുനെയിലെ ഫെർഗൂസൻ കോളേജ്, ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എന്നിവിടങ്ങളിലായിരുന്നു ഉന്നതവിദ്യാഭ്യാസം. ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് അദ്ദേഹം പിഎച്ച്ഡി നേടിയത്. വിദേശത്ത് വൻ അവസരങ്ങളും പദവിയും ലഭിക്കുമായിരുന്നിട്ടും സ്വന്തം നാടിനെ സ്നേഹിച്ച അദ്ദേഹം പഠനത്തിന് ശേഷം ഇന്ത്യയിലേക്ക് തന്നെ മടങ്ങിവന്നു. തുടർന്ന് ) 31 വർഷത്തോളം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc സേവനമനുഷ്ഠിച്ചു. ഒപ്പം സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സംഭാവനകളെ മുൻനിർത്തി ഗാഡ്ഗിലിനെ രാജ്യം പദ്മശ്രീ, പദ്മഭൂഷൺ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിരുന്നു.
ഹാർവാഡിൽ ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുലോചന ഫാട്ടക്കാണ് അദ്ദേഹത്തിന്റെ ഭാര്യ. പ്രശസ്ത മൺസൂൺ ശാസ്ത്രജ്ഞയായ അവർ കഴിഞ്ഞ ജൂലൈയിലാണ് അന്തരിച്ചത്. മാധ്യമ പ്രവർത്തകയും സ്പാനിഷ് അധ്യാപികയുമായ ഗൗരി ഗാഡ്ഗിൽ മകളാണ്.
മലയാളികൾ മാധവ് ഗാഡ്ഗിൽ എന്ന പേര് എന്നും സ്മരിക്കപ്പെടുന്നത് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്റെ പേരിലാണ്. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. കേരളം കാത്തിരിക്കുന്നത് വൻ ദുരന്തമാണെന്നും അതിന് അധികം കാലതാമസമില്ലെന്നും അക്കാലത്ത് ഞാനും നിങ്ങളും ഇവിടെ ജീവനോടെ കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. 2018 ലെ പ്രളയം, പെട്ടിമുടി ദുരന്തം, വയനാട് ദുരന്തം…. പിന്നീട് ഗാഡ്ഗിലിന്റെ വാക്കുകൾ അച്ചട്ടാകുന്നതാണ് പിന്നീട് നാം കണ്ടത്. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഓരോ പ്രകൃതി ദുരന്തത്തിലും ഇന്നും ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചയാകാറുണ്ട്.















