പത്തനംതിട്ട: മകരവിളക്കിനൊരുങ്ങി ശബരിമല. തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ടോടെ അയ്യന്റെ സന്നിധാനത്ത് എത്തും. സർവാഭരണ വിഭൂഷിതനായി അയ്യന് ദീപാരാധന നടക്കും ഒന്നരലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.
ഉച്ചകഴിഞ്ഞ് 2.45ന് നടതുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് മകരസംക്രമപൂജ നടക്കുക. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതിതിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടക്കും.
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സന്നിധാനത്ത് മാത്രം മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന 15 വ്യൂപോയിന്റുകളാണുള്ളത്. ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.















