കോഴിക്കോട്: ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണമുന്നയിച്ച് സമൂഹമാധ്യമത്തില്‍ യുവതി വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മുസ്ലിംലീഗ് പ്രവർത്തകയും മുൻ പഞ്ചായത്ത് അംഗവുമായ ഷിംജിത മുസ്തഫയ്‌ക്കെതിരെ പൊലീസ് കേസ്.ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയില്‍ ആത്മഹത്യാപ്രേരണയ്‌ക്കാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. ബിഎൻഎസ് 108 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം മരിച്ച കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ മാതാപിതാക്കൾ സിറ്റി പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകിയിരുന്നു
മെഡി. കോളേജ് ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച വൈകുന്നേരം ഗോവിന്ദപുരത്തെ വീട്ടിലെത്തി ദീപക്കിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. വിഷയത്തില്‍ സംഭവം നോര്‍ത്ത് സോണ്‍ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു.അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി.ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
അഡ്വ. വി. ദേവദാസ്, അബ്ദുള്‍ റഹീം പൂക്കത്ത് എന്നിവര്‍ നല്‍കിയ പരാതികളിലാണ് നടപടി. ഷിംജിത ഒളിവിൽ പോയതായാണ് സൂചന. വിദേശത്തേയ്‌ക്ക് കടന്നോയെന്ന് സംശയവുമുണ്ട്.















