എറണാകുളം : എളമക്കരയിൽ ഭവൻസ് വിദ്യാമന്ദിറിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ദീക്ഷിതയെ വാഹനം ഇടിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്.
ദീക്ഷിതയെ ഇടിച്ചത് ദൃശ്യങ്ങളിൽ ഉള്ള കാർ അല്ല. അപകടം ഉണ്ടാക്കിയത് വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ കാർ. വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ സൈക്കിളിൽ തട്ടുകയായിരുന്നു. സുഭാഷ് നഗർ സ്വദേശി രാജി എന്നയാളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയതും രാജിയാണ്. എളമക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു . അപകടമുണ്ടാക്കിയ ഈക്കോ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സ്കൂളിൽനിന്ന് സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയ്‌ക്ക് അപകടമുണ്ടായത്. പിന്നിൽനിന്നു പാഞ്ഞുവന്ന കാർ ഇടിച്ചിട്ടു എന്നായിരുന്നു ആദ്യ നിഗമനം. എളമക്കര ഹാലിഫാക്സ് എൻക്ലേവ് ത്രിത്വത്തിൽ പ്രശാന്ത് കുമാറിന്റെ മകൾ ദീക്ഷിത (16) യാണ് അപകടത്തിനിരയായായത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി എന്നായിരുന്നു കരുതിയത്.
വ്യാഴാഴ്ച വൈകീട്ട് 3.40-ഓടെ ദേശാഭിമാനി റോഡിലാണ് സംഭവം. കുട്ടി വീഴുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ധാരാളം സ്ഥാപനങ്ങളും കടകളുമുള്ള സ്ഥലമാണ് ഇവിടം. സിസിടിവി ക്യാമറകളും ഉണ്ട്.















