ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ 12,000 അടി ഉയരത്തിൽ പാക് ഭീ കരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഒളിത്താവളം കണ്ടെത്തി. സൈന്യം എത്തുമ്പോൾ ബങ്കറിനുള്ളിൽ മാഗി ന്യൂഡിൽസ്, അരി, പുതിയ പച്ചക്കറികൾ എന്നിവയുടെ വലിയ ശേഖരം ഉണ്ടായിരുന്നു. ഞായറാഴ്ച ചത്രൂ ബെൽറ്റിലെ മന്ദ്രൽ-സിംഗ്പോറയ്‌ക്കടുത്തുള്ള സൊന്നാർ ഗ്രാമത്തിൽ സംയുക്ത തെരച്ചിലിടെയാണ് ബങ്കർ കണ്ടെത്തിയത്.
ഏറ്റുമുട്ടലുകളെയും പ്രതികൂല കാലാവസ്ഥയെയും നേരിടാൻ കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത കല്ലുകൊണ്ടുള്ള ബങ്കറിൽ മാസങ്ങളോളം താമസിക്കാനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നത്. അതിന്ർറെ തെളിവായി 50 ഓളം മാഗി ന്യൂഡിൽസ് പാക്കറ്റ്, 20 കിലോഗ്രാം ഗുണനിലവാരമുള്ള ബസുമതി അരി, ധാന്യങ്ങൾ, പാചക വാതകം, ഉണങ്ങിയ വിറക്, തക്കാളി, ഉരുളക്കിഴങ്ങ്, 15 ഓളം ഇനം സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ബങ്കറിലുണ്ടായിരുന്നു. പാകിസ്താൻകാരനായ ജെയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ളയും ഡെപ്യൂട്ടി മാൻഡർ ആദിലുമാണ് ബങ്കർ ഉപയോഗിച്ചതെന്ന് റിപ്പോർട്ട്.
പ്രദേശിക സഹായമില്ലാതെ ഇത്രയും ദുർഘടമായ സ്ഥലത്ത് ഇത്തരം ബങ്കർ നിർമിക്കാൻ സാധ്യമല്ല. കൂടാതെ ഇത്രയും ഉയരത്തിൽ ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനും പ്രദേശവാസികളുടെ സഹായം ലഭിച്ചിരിക്കാമെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച സൈന്യം അടുത്തെത്തിയപ്പോൾ, ഭീകരർ ഗ്രനേഡുകൾ എറിഞ്ഞ് കൊടും കാട്ടിലേക്ക് ഭീകരർ ഓടിപ്പോവുകയായിരുന്നു. ആക്രമണത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്പെഷ്യൽ ഫോഴ്സ് കമാൻഡോ ഹവിൽദാർ ഗജേന്ദ്ര സിംഗ് ഗ്രാനേഡ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
ഭീകരരെ കണ്ടെത്താൻ ഓപ്പറേഷൻ ട്രാഷി-1 സേന ആരംഭിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾ ബങ്കറിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് സേനയുടെ നിഗമനം. കരസേന, ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവയുടെ ഒന്നിലധികം സംഘങ്ങൾ ഡ്രോണുകളുടെയും സ്നിഫർ നായ്‌ക്കളുടെയും സഹായത്തോടെ വനങ്ങളും കുത്തനെയുള്ള ചരിവുകളും ദുഷ്കരമായ ഭൂപ്രദേശങ്ങൾക്കിടയിലും തെരച്ചിൽ നടത്തുന്നുണ്ട്.















