തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് സമയബന്ധിതമായി ലഭ്യമാകേണ്ട ക്ഷാമബത്ത വർഷങ്ങളോളം തടഞ്ഞുവയ്‌ക്കുകയും,കേന്ദ്ര ജീവനക്കാർക്ക് അനുവദിക്കുന്നതിന് ആനുപാതികമായി സംസ്ഥാന ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടുകൂടി അനുവദിച്ചിരുന്ന മുൻകാലരീതി അട്ടിമറിക്കുകയും,2024 ജൂലൈ മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പളപരിഷ്കരണം അഞ്ച് വർഷ തത്വം പാലിക്കാതെയും,പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചും ജീവനക്കാരോടുള്ള ഇടതുസർക്കാർ അവഗണന തുടരുകയാണ്.
ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശമല്ലെന്നും എപ്പോൾ എങ്ങിനെ നൽകുമെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാനത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് ക്ഷാമബത്ത കുടിശ്ശികയും അനുവദിച്ച ക്ഷാമബത്തയുടെ മുൻകാല പ്രാബല്യവും നൽകുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്തപെൻഷൻ പിൻവലിച്ച് ഇടതുസർക്കാർ വാക്കുപാലിക്കുക, മെഡിസെപ്: സർക്കാർ വിഹിതം ഉൾപ്പെടുത്തി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 24 ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 വരെ നിരാഹാരനിൽപ് സമരം നടത്തും.
മുൻ ഡി.ജി. പി. ടി. പി. സെൻകുമാർ ഉദ്ഘാടനം ചെയ്യുന്ന പ്രതിഷേധ പരിപാടിയിൽ ട്രേഡ് യൂണിയൻ നേതാക്കളും, വിവിധ സർവീസ് സംഘടനാ നേതാക്കളും പ്രസംഗിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ അറിയിച്ചു.















