കൊച്ചി: ചെങ്ങന്നൂർ വിശാൽ വധക്കേസിലെ പോപ്പുലർ ഫ്രണ്ട് ഭീകരരെ വെറുതെ വിട്ട മാവേലിക്കര സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ പ്രോസിക്യൂഷൻ ശുപാർശ ചെയ്തു. കേസിലെ സെഷൻസ് കോടതി വിധിയെ നിശിതമായി വിമർശിച്ചുകൊണ്ടും കോടതി ഉത്തരവിലെ വീഴ്ചകൾ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടിയുമാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതി വിധികളുടെയും സുപ്രീം കോടതി വിധികളുടെയും നഗ്നമായ ലംഘനമാണ് വിചാരണ കോടതി ജഡ്ജി നടത്തിയതെന്ന ശക്തമായ ആക്ഷേപം വിധിക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തിയിരുന്നു.
കേസിലെ നിയമപരമായ ചട്ടക്കൂടിന് പുറത്തുള്ള രീതിയിലുള്ള നടപടികൾ വിചാരണ കോടതിയിൽ നിന്നുണ്ടായതായുള്ള ശക്തമായ ആക്ഷേപം വിശാലിന്റെ കുടുംബവും നേരത്തെ ഉയർത്തിയിരുന്നു. അതു കൊണ്ടു തന്നെ വിധിക്കെതിരെ തങ്ങളും ഹൈക്കോടതിയെ സമീപിക്കുമെന്ന് വിശാലിന്റെ കുടുംബവും അറിയിച്ചിരുന്നു.
കേസിലെ ദൃക്സാക്ഷികളായ ഏഴ് പേരെ കോടതിയിൽ ക്രോസ് വിസ്താരം നടത്തിയിട്ടും ഒരു പോയിൻ്റ് പോലും പ്രതിഭാഗത്തിന് അനുകൂലമായി ലഭിക്കാതിരുന്ന കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട സെഷൻസ് കോടതി ഉത്തരവ് നിയമപരമായി നിലനില്ക്കില്ല എന്നുള്ള അഭിപ്രായമാണ് പൊതുവെ നിയമജ്ഞരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്.















