തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിന് ശേഷം രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ക്രമാനുഗതമായി വർധിപ്പിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പൂർണ്ണമായും ഇതിനെതിരാണ് എന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്.
ജി ഡി പി യുടെ ആറ് ശതമാനത്തിൽ കുറയാത്ത തുക വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം നിക്ഷ്കർഷിക്കുന്നത്. എന്നാൽ, കേവലം 1128. 71 കോടി രൂപ മാത്രമാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി വകയിരുത്തിയിരിക്കുന്നത്. ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പുതിയതായി ഒരു അപകട ഇൻഷ്വറൻസ് ഏർപ്പെടുത്തിയതൊഴികെ പുതുമയുള്ളതോ ആകർഷകങ്ങളോ ആയ യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. രാഷ്‌ട്രീയ വിരോധം മൂലം പി എം ശ്രീ പദ്ധതിയോട് മുഖം തിരിച്ച സർക്കാർ, പകരം തനത് പദ്ധതി പ്രഖ്യാപിക്കാനുള്ള ബാധ്യതയും പാലിച്ചില്ല.
സംസ്ഥാനത്തെ ഇടത് സർക്കാർ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് സാധാരണക്കാരെ പരിഗണിക്കാറുള്ളതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ. അംഗണവാടി അധ്യാപകർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരകുമാർ, സ്കൂൾ പാചകത്തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് ബജറ്റിൽ നാമമാത്ര ആനുകൂല്യങ്ങൾ വർധിപ്പിച്ച പ്രഖ്യാപനം ഇതിന് തെളിവാണ്. ശമ്പള കമ്മീഷനെ പ്രഖ്യാപിച്ച് റിപ്പോർട്ട് തയാറാക്കാൻ മൂന്ന് മാസം സമയമനുവദിച്ചതിലൂടെ ജീവനക്കാർക്കും അധ്യാപകർക്കും പരിഷ്കരിച്ച ശമ്പളം ഈ സർക്കാരിന്റെ കാലത്ത് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ് എന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എ ബി ആർ എസ് എം) ദക്ഷിണ ക്ഷേത്ര പ്രമുഖ്,പി എസ് ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു.















