പത്തനംതിട്ട: കോട്ടാങ്ങല്‍ ടിഞ്ചു മൈക്കിള്‍ വധത്തിൽ പ്രതി നസീറിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. മല്ലപ്പള്ളി കോട്ടാങ്ങലില്‍ ടിഞ്ചു മൈക്കിള്‍ എന്ന യുവതിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസിലാണ് പ്രതി നസീറിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. ബലാത്സംഗത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനും കൊലപാതകത്തിനുമാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പ്രതി രണ്ട് ലക്ഷത്തിലധികം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. ഈ തുക, പോലീസ് ആദ്യം അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ച ടിഞ്ചുവിന്റെ പങ്കാളിക്കു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജി പി ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൊലപാതകം, പീഡനം, അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. ക്രൂരമായ ലൈംഗികാതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണസംഘം പരിശോധനയില്‍ കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ് ഹാജരായി.2019 ഡിസംബർ 15നായിരുന്നു കൊലപാതകം. 20 മാസങ്ങൾക്കൊടുവിൽ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) 2019 ഡിസംബര്‍ 15നാണ് വീടിനകത്ത് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് സുഹൃത്തായ ടിജിന്‍ ജോസഫിനൊപ്പം താമസിക്കുകയായിരുന്നു ടിഞ്ചു. സംഭവദിവസം ടിജിനും പിതാവും പുറത്തു പോയിരിക്കുന്ന അവസരത്തിൽ ടിഞ്ചു മാത്രം വീട്ടില്‍ ഉള്ളപ്പോൾ എത്തിയ നസീര്‍ കിടപ്പുമുറിയില്‍ വച്ച് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കവേ ആയിരുന്നു കൊലപാതകം നടത്തിയത്. പ്രതി നസീർ ടിഞ്ചുവിന്റെ തല കട്ടിലിൽ ഇടിപ്പിച്ച് അബോധാവസ്ഥയിലാക്കി. പിന്നീട് ക്രൂരമായി പീഡിപ്പിച്ച ശേഷം മുണ്ട് കഴുത്തില്‍ കുരുക്കി മൃതദേഹം മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹുക്കില്‍ കെട്ടിത്തൂക്കി. എന്നിട്ട് നസീര്‍ കടന്നുകളയുകയായിരുന്നു.
അന്വേഷണം തുടങ്ങിയ ലോക്കൽ പോലീസ് കണ്ണുമടച്ച് ആണ്‍ സുഹൃത്ത് ടിജിനെ കുറ്റാരോപിതനാക്കി മുന്നോട്ടുപോയി. ലോക്കല്‍ പോലീസ് തുടക്കത്തിൽ തന്നെ റ്റിജിനെ അതി ക്ർരോരമായി മർദ്ദിച്ചു. അയാൾക്ക് ദീർഘകാലം ചികിത്സ തേടേണ്ടി വന്നു. ടിജിന്റെ പരാതിയെ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. അന്നത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയും നിലവില്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂം എ സി പിയുമായ ആര്‍ പ്രതാപന്‍ നായര്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ലൈംഗിക പീഡനവും കൊലപാതകവും നടന്നതായി കണ്ടെത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ മികവാണ് തടിക്കച്ചവടക്കാരനായ നസീറിലേക്ക് അന്വേഷണം എത്തിച്ചത്.
മൃതദേഹം കെട്ടിത്തൂക്കാനായി ഉപയോഗിച്ച കെട്ടിന്റെ ശൈലി തടിക്കച്ചവടക്കാരനായ നസീറിലേക്ക് അന്വേഷണം വേഗത്തിലെത്തിച്ചു. സംഭവദിവസം വീടിന് സമീപത്ത് സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടര്‍ച്ചയായി ചോദ്യംചെയ്തു. ഇതില്‍ പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ നഖത്തില്‍ നിന്ന് ശേഖരിച്ച ഡി എന്‍ എ സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ടിഞ്ചുവിന്റെ മൃതദേഹത്തില്‍ 53 മുറിവുകള്‍ കണ്ടെത്തിയിരുന്നു.















