കൊച്ചി: ചോറ്റാനിക്കരയിലെ 16 കാരിയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു. കേസ് അന്വേഷണവും നിലച്ച മട്ടാണ്. ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയുടെ ഫോൺ പൊലീസ് പരിശോധിച്ചിട്ടില്ല. ഫോൺ പരിശോധിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ . എന്നാൽ ഫോൺ പരിശോധനയ്‌ക്ക് വലിയ പണച്ചെലവുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പൊലീസ്.
കൊറിയൻ സുഹൃത്തിന്റെ അക്കൗണ്ട് വ്യാജമെന്ന് സംശയമുണ്ടെന്ന് പെൺകുട്ടി പഠിച്ച സ്കൂളിലെ അധ്യാപകർ പറഞ്ഞു. അക്കൗണ്ടിൽ 19 ഫോളോവേഴ്സ് മാത്രമാണുള്ളത്. അതിൽ തന്നെ കുട്ടിയുടെ സുഹൃത്തുക്കളും ഉൾപ്പെടുന്നുണ്ട്. സ്കൂളിലെ മറ്റു കുട്ടികളും കൊറിയൻ അക്കൗണ്ടുകളുടെ ഫോളോവേഴ്സാണെന്നും ആശങ്കയുണ്ടെന്നും അധ്യാപകർ പറഞ്ഞു. എത്രയും പെട്ടെന്ന് കുട്ടിയുടെ ഫോൺ പരിശോധിക്കണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചാൽ മാത്രമേ ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ബ്ലാക്ക് മെയിലിംഗ് അല്ലെങ്കിൽ ഓൺലൈൻ ചതിക്കുഴികൾ ഉണ്ടോ എന്ന് വ്യക്തമാകൂ.
ഒരാഴ്ച മുൻപാണ് തിരുവാങ്കുളം കക്കാട് സ്വദേശി ആദിത്യ (16) ആണ് മരിച്ചത്. ജനുവരി ഒന്നിന് പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് 19ാം തീയതി മരിച്ചുവെന്നും താൻ കടുത്ത ദുഃഖത്തിലാണെന്നും ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു. കുട്ടിയുടെ പുസ്തകത്തിൽ നിന്നും കൊറിയൻ ഭാഷയിലുള്ള കുറിപ്പുകൾ കണ്ടെത്തിയിരുന്നു.















