പാലക്കാട്: അട്ടപ്പാടിയിലെ കർഷകൻ കൃഷ്ണസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് 2025 ഒക്ടോബറിലായിരുന്നു കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തത്. കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരും ആധാരം എഴുത്തുകാരും ചേർന്ന് രേഖകളിൽ കൃത്രിമം കാണിച്ച് ഉടമസ്ഥാവകാശം മാറ്റിയെന്നും കണ്ടെത്തി. കൃഷ്ണസ്വാമിയുടെ ആത്മഹത്യക്കു പിന്നാലെ റവന്യുവകുപ്പ് ഭൂമിക്ക് നികുതിയടച്ച് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു.എസ്. നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നത്. കൃഷ്ണസ്വാമി ആർക്കും ഭൂമി വിറ്റിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലൈസൻസുള്ള ആധാരം എഴുത്തുകാർ, സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ, ചില വില്ലേജ് ജീവനക്കാർ എന്നിവർ ക്രിത്രിമം കാണിച്ചത്. ഇതേ സ്വഭാവത്തിലുള്ള മറ്റ് കേസുകളുണ്ടോയെന്ന് കണ്ടെത്തി അവ അടിയന്തരമായി അന്വേഷിക്കാൻ ലാൻഡ് റവന്യൂ കമീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൃഷ്ണസ്വാമിയുടെ രേഖകളിൽ തിരിമറി നടത്തിയ വില്ലേജ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണം. അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളിലേയും റീസർവേയിൽ നൽകിയ രേഖകൾ വീണ്ടും പരിശോധിക്കണം. ഭൂ സർവേ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി നിർബന്ധമാക്കണം. രേഖകൾ പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.















