കൊച്ചി: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടന്ന ആഗോള അയ്യപ്പ സംഗമ കണക്കുകളിൽ വരവ് ചിലവ് കണക്കുകളിൽ വൻപൊരുത്തക്കേടെന്ന് ഹൈക്കോടതി. ടെൻഡർ നടപടികൾ പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ നൽകിയത്. ബില്ലും സാധനങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ട്. പരിപാടിക്ക് എത്തിയവർക്ക് പ്രസാദം നൽകിയതിന് കണക്കില്ല. 150 കിടക്കകൾ വാങ്ങിയതിൽ 50 എണ്ണം കാണാനില്ല. ദേവസ്വം ബോർഡിൽ നിന്നും എടുത്ത രണ്ടു കോടി തിരിച്ചടച്ചില്ല. പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്നും കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ജിഎസ്ടി ഇനത്തിലും പ്രശ്നങ്ങളുണ്ട്. 1.07 കോടിയ്‌ക്ക് ഇൻപുട്ട് ക്രെഡിറ്റിന് ബോർഡിന് അർഹതയുണ്ട്. എന്നാൽ റിട്ടേണിൽ 45.76 ലക്ഷം മാത്രമാണ് കാണിച്ചിരിക്കുന്നത് . 61 ലക്ഷത്തോളം രൂപ ബോർഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. 2.80 ലക്ഷത്തിന്റെ കേബിളിങ് വർക്കുകൾ ബില്ലുകൾ കാണുന്നുണ്ട്. എന്നാൽ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് സ്‌പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും ബോർഡിന്റെ ഫണ്ടിൽ നിന്നും കൊടുത്ത രണ്ട് കോടി രൂപ തിരികെ നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.















