തിരുവനന്തപുരം: സംസ്ഥാന സർക്കാർ പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പ്രശസ്ത ഭജന ഗ്രൂപ്പായ നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ പണം അടിച്ചുമാറ്റൽ. ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് നന്ദഗോവിന്ദം ഭജൻസ് നടത്തിയതിന്റെ ബില്ല് ഉൾപ്പെടുത്തിയത്. എന്നാൽ നന്ദഗോവിന്ദം ഭജൻസ് പമ്പയിൽ പരിപാടി അവതരിപ്പിച്ചിരുന്നില്ല.
8 ലക്ഷം രൂപ ഭജനയ്‌ക്കായി ചിലവ് വന്നെന്നായിരുന്നു എന്ന തരത്തിലാണ് ബില്ലിലുള്ളത്. തിരുവിതാംകൂർ ദേവസ്വംബോർഡ് ആണ് കൃതിമ ബില്ല് ഉൾപ്പെടുത്തിയ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകിയത്. അതേസമയം, തങ്ങളെ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലന്ന് നന്ദഗോവിന്ദം അറിയിച്ചു.
കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് സ്‌പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലൂടെയാണ് വ്യാജ ബില്ലുകളുടെയും ക്രമക്കേടുകളുടെയും വിവരങ്ങൾ പുറത്തുവന്നത്. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും ബോർഡിന്റെ ഫണ്ടിൽ നിന്നും കൊടുത്ത രണ്ട് കോടി രൂപ തിരികെ നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി വരവ് ചിലവ് കണക്കുകളിൽ വൻപൊരുത്തക്കേടുണ്ടെന്ന് നിരീക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.















