തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി. മുരളീധരൻ. ആഗോള അയ്യപ്പ സംഗമത്തിലൂടെ ലോകമെമ്പാടുമുള്ള അയ്യപ്പന്മാരെ പറ്റിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഇക്കാര്യം ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സനാതന ധർമ്മം വൈറസ് എന്ന് വിശ്വസിക്കുന്ന പാർട്ടിയുടെ നേതാവായ സ്റ്റാലിനെയാണ് പരിപാടിക്ക് ആദ്യം ക്ഷണിച്ചിരുന്നത്. എതിർപ്പ് ശക്തമായതോടെ അയാൾ പിന്മാറി. വലിയ തട്ടിപ്പാണ് അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത്. 2 ലക്ഷം ചെലവിട്ട് എന്ത് താമസം ആണ് ഒരു രാത്രി മുഖ്യമന്ത്രി നടത്തിയത്. വാസവൻ, പ്രശാന്ത് ഉൾപ്പടെ ഉള്ളവരാണ് തട്ടിപ്പ് നടത്തിയത്. മന്ത്രി സ്ഥാനത്തു ഇരിക്കാൻ ഇനി വാസവന് യോഗ്യതയില്ല. നിയമസഭയെ ഉൾപ്പടെ വാസവൻ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും മുരളീധരൻ ആവർത്തിച്ചു. കള്ളപ്പണം വെളുപ്പിച്ചോ എന്നത് മാത്രമേ ഇഡിക്ക് അന്വേഷിക്കാൻ കഴിയൂ. മറ്റ് കാര്യങ്ങൾ കണ്ടെത്താൻ സിബിഐയ്‌ക്ക് മാത്രമേ കഴിയൂ. എസ്ഐടിയുടെ നിഷ്പക്ഷതയിൽ സംശയം ഉണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.















