തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ചതിനാല്‍ തൊഴില്‍ സമയം പുനക്രമീകരിച്ചു. പകല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.
മേയ് 20 വരെയാണ് ക്രമീകരണം. പകല്‍ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്‌ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയാണ്. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായിരിക്കും.
ഷിഫ്റ്റ് വ്യവസ്ഥയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്‌ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്‌ക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്നു മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരിച്ചത്.
1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.
സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി.
തൊഴിൽ മേഖലകളിൽ പരിശോധന നടത്തും. കെട്ടിട, റോഡ് നിർമാണ മേഖലയ്‌ക്കും പ്രത്യേകം പരിഗണന നൽകി ദൈനംദിന പരിശോധനയ്‌ക്ക് ടീമുകൾ രൂപീകരിക്കും.















