അഹമ്മദാബാദ്: വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ച് ഗുജറാത്ത് സർക്കാർ. ലൗ ജിഹാദ് തടയുന്നതിനും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതെന്ന് സർക്കാർ അറിയിച്ചു. 2006-ലെ ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷൻ നിയമത്തിലാണ് ഇതിലൂടെ മാറ്റങ്ങൾ വരുത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചനടന്ന നിയമസഭയിലാണ് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ഈ നിർദ്ദേശം അവതരിപ്പിച്ചത്. സർക്കാർ പ്രണയവിവാഹത്തിന് എതിരല്ലെന്നും സംസ്ഥാനത്ത് പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്ന സാഹചര്യം കൂടിവരുന്നുണ്ടെന്നും ഇതുതടയാനുള്ള ശക്തമായ ഒരു കവചം ആവശ്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഭേദഗതിയിലൂടെ വിവാഹ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കും. വിവാഹത്തിനായി അപേക്ഷ സമർപ്പിച്ചാൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ മാതാപിതാക്കളെ വാട്‌സാപ്പ് വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ വിവരം ഔദ്യോഗികമായി അറിയിക്കും. വിവാഹത്തിന് അപേക്ഷിക്കുമ്പോൾ വധുവിന്റെയും വരന്റെയും കൂടെ രണ്ട് സാക്ഷികളുടെ ഒപ്പും നിർബന്ധമാക്കും. നൽകുന്ന അപേക്ഷ നോട്ടറി സാക്ഷ്യപ്പെടുത്തിയതുമായിരിക്കണം. രജിസ്ട്രേഷനായി ആധാർ കാർഡും ജനന സർട്ടിഫിക്കറ്റോ അല്ലെങ്കിൽ സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റോ സമർപ്പിക്കണം. ഒപ്പം വിവാഹ ക്ഷണക്കത്ത്, വധുവിന്റേയും വരന്റെയും ഫോട്ടോകൾക്കൊപ്പം മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം. ഇതിനുപുറമെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന സത്യപ്രസ്താവനയും അപേക്ഷയ്‌ക്കൊപ്പം നൽകേണ്ടതാണ്. വിവരങ്ങളെല്ലാം യഥാർത്ഥമാണെങ്കിൽ 30 ദിവസത്തിന് ശേഷം വിവാഹരേഖ നൽകുകയും ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യും.
പുതിയ ഭേദഗതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും നിയമം അന്തിമമായി നടപ്പിലാക്കുകയുള്ളൂ എന്ന് സർക്കാർ വ്യക്തമാക്കി.















