സംസ്ഥാന സർക്കാർ സാംസ്കാരികവകുപ്പിനുകീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2025ലെ സാഹിത്യഅവാർഡ് പ്രഖ്യാപിച്ചു.
നോവൽ / കഥ വിഭാഗത്തിൽ ശ്രീജിത്ത് മൂത്തേടത്ത് അവാർഡിന് അർഹനായി. 20000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് അവാർഡ്. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. ഇതേ പുസ്തകത്തിന് 2025ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിരുന്നു. കുട്ടികളിൽ ശാസ്ത്രബോധവും വിജ്ഞാനതൃഷ്ണയും വളർത്തുന്ന നോവലാണ് പെൻഗ്വിനുകളുടെ വൻകരയിൽ എന്ന് പുരസ്കാരനിർണയസമിതി വിലയിരുത്തി. കോഴിക്കോട് നാദാപുരത്തിനടുത്ത് ഭൂമിവാതുക്കൽ സ്വദേശിയായ ശ്രീജിത്ത് മൂത്തേടത്ത് ഇപ്പോൾ തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ അധ്യാപകനാണ്. കഥ, നോവൽ, വൈജ്ഞാനികം, ബാലസാഹിത്യം എന്നീ മേഖലകളിലായി പത്തൊമ്പത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യഅക്കാദമി അവാർഡിനുപുറമെ, തപസ്യയുടെ ദുർഗാദത്ത പുരസ്കാരം മുല്ലനേഴി പുരസ്കാരം, അങ്കണം കഥാപുരസ്കാരം, കൊടുങ്ങല്ലൂർ ബാലസാഹിത്യസമിതി ശാസ്ത്രസാഹിത്യ പുരസ്കാരം, സരോവരം ബുക്സ് അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നോവൽ/കഥ, കവിത, ശാസ്ത്രം, വൈജ്ഞാനികം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, നാടകം എന്നീ എട്ടു വിഭാഗങ്ങളിലായാണ് ഈ വര്‍ഷം പുരസ്കാരങ്ങൾ നൽകുന്നത്. പി. വി. ഷാജികുമാർ ( ജാനകി ഉണ്ടാക്കിയ കഥകൾ ), രാവുണ്ണി ( മാവമ്മ – കവിത ), ഫൈറോസ് ബീഗം പി. ( വീട്ടിലെത്തിയ വിരുന്നുകാർ – വൈജ്ഞാനികം ), പ്രദീപ് ഓർക്കാട്ടേരി ( പുല്ലരി മധുരം – മുത്താറി മുതൽ മലഞ്ചാമ വരെ – ശാസ്ത്രം ), ഫില്ലിസ് ജോസഫ് ( മലയാളത്തിന്റെ കവികൾ – ജീവചരിത്രം / ആത്മകഥ ), ജി. ശ്രീകണ്ഠൻ ( മുതലക്കെട്ട് – നാടകം: ), അരുണ നാരായണൻ ആലഞ്ചേരി ( കാട്ടിൽ ഒരു ഒളിച്ചുകളി – ചിത്രീകരണം ), എം. ചന്ദ്രപ്രകാശ് ( ഡിറ്റക്റ്റീവ് ഫെലൂദ – വിവർത്തനം / പുനരാഖ്യാനം ) എന്നിവരാണ് മറ്റ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളത്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന തീയതി പിന്നീട് നിശ്ചയിക്കുമെന്ന് ഡയറക്ടർ പള്ളിയറ ശ്രീധരന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.















