കൊച്ചി: ഹണിട്രാപ്പിൽപ്പെടുത്തി ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കാപ്പ ചുമത്തുമെന്ന് റിപ്പോർട്ട്. കൊല്ലം നല്ലില സ്വദേശിയായ യുവാവ് നൽകിയ പരാതിയിലായിരുന്നു കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പറവൂർ സ്വദേശി സഫ്ന, സഹായികളായ വൈറ്റില സ്വദേശി ജോൺ രാഹുൽ, ഇരുമ്പനം സ്വദേശി അമൽ, മരട് സ്വദേശി ആനന്ദ് എന്നിവരെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
സഫ്ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി. ആദ്യം വരാൻ യുവാവ് വിസമ്മതിച്ചെങ്കിലും പിന്നീട് പ്രതിയുടെ നിർബന്ധത്തിൽ കൂട്ടികൊണ്ടുവരുകയായിരുന്നു. മുറിയിൽ എത്തിയതോടെ സഫ്നയുടെ പെരുമാറ്റത്തിൽ മാറ്റങ്ങളുണ്ടായി. സംശയം തോന്നിയ യുവാവ് പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ കുളിമുറിയിൽ ഒളിച്ചിരുന്ന സംഘാംഗങ്ങൾ പുറത്തുവന്ന് ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി. സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തുകയും യുവാവ് ഉപയോഗിക്കുന്ന യുപിഐ ആപ് വഴി ബാങ്കിലുള്ള പണം പിൻവലിക്കാൻ ശ്രമിക്കുകയും ചെയ്തു. അക്കൗണ്ടിൽ അധികം പണമില്ലാതിരുന്നതിനാൽ പ്രതികളുടെ ശ്രമം വിജയിച്ചില്ല.തുടർന്ന് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
സഫ്നയും സംഘവും മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയം. പ്രതികളായ അമലും , അനന്തുവും കൊലപാതകം, ലഹരികടത്ത് അടക്കമുള്ള കേസുകളിൽ മുൻപ് പ്രതികളായിരുന്നു. ഒന്നാംപ്രതിയായ സഫ്നയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമീനം പൊലീസ് പറയുന്നത്.















