തിരുവനന്തപുരം : തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് നിലനിൽക്കില്ലെന്നും റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു.
ഹർജി തീർപ്പാക്കുന്നത് വരെ തുടർനടപടികൾ പാടില്ലെന്നും ശ്രീലേഖ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി
പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ്യാന്നാരോപിച്ചാണ് പോക്സോ കേസ് ചുമത്തിയത്. മുപ്പത്തിമൂന്നര വർഷം പോലീസ് ഉദ്യോഗസ്ഥയായിരുന്ന താൻ എന്നും ഇരകൾക്കൊപ്പമാണെന്നും തനിക്കെതിരെയുള്ള പോക്‌സോ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും ശ്രീലേഖ മുൻപ് പറഞ്ഞിരുന്നു.
2021-ൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി എന്ന പരാതിയിൽ പറയുന്ന കുട്ടിക്ക് മരണസമയത്ത് 20 വയസ്സിനോട് അടുത്ത് പ്രായമുണ്ടായിരുന്നു. താൻ നേതൃത്വം നൽകിയ അന്വേഷണത്തിൽ ആ കുട്ടി പ്രായപൂർത്തിയായ ആളാണെന്ന് വ്യക്തമായതാണെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി.
എഫ്‌ഐആറിൽ ‘മൈനർ’ എന്ന് രേഖപ്പെടുത്തിയെങ്കിലും കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ തനിക്കെതിരെയുള്ള കേസിൽ പോക്‌സോ നിലനിൽക്കില്ല. 2022-ലെ സംഭവമായതിനാൽ ഭാരതീയ ന്യായ സംഹിത ബാധകമല്ലെന്നും അവർ പറഞ്ഞു. കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിൽ മാതാപിതാക്കൾക്ക് പരാതിയില്ലെന്നും മാധ്യമങ്ങളിൽ പലയിടത്തും ആ കുട്ടിയുടെ പേര് ഇതിനോടകം വന്നിട്ടുണ്ടെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയ പ്രവേശനം മുതൽ തനിക്കെതിരെ നിരവധി വ്യക്തിഹത്യകൾ നടക്കുന്നുണ്ടെന്നും വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന സാധ്യത കണക്കിലെടുത്താവാം ഇപ്പോൾ ഇത്തരമൊരു പരാതി ഉയർന്നതെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.















