കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിക്കുന്നുവെന്നാരോപിച്ച് അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോന് എതിരായ കേസ് ഹൈക്കോടതി. റദ്ദാക്കി. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസാണ് റദ്ദാക്കിയത്. എറണാകുളം സിജെഎം കോടതിയിലെ നടപടികളും ഹൈക്കോടതി റദ്ദാക്കി. കേസ് എഴുതിത്തള്ളാത്തത് എന്തുകൊണ്ടാണെന്നും പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.
ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനിൽക്കില്ലെന്നും പരാതി മുഖവിലയ്‌ക്കെടുത്താലും കുറ്റകൃത്യം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ശ്വേത മേനോന്റെ സൽപ്പേര് കളങ്കപ്പെടുത്താനും വ്യക്തി വിദ്വേഷം മുൻനിർത്തിയുമാണ് പരാതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അമ്മ തിരഞ്ഞെടുപ്പിന് മുൻപ് പരാതി നൽകിയത് ദുരുദ്ദേശപരമെന്നും ഹൈക്കോടതി കണ്ടെത്തി. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ശ്വേത മേനോനെതിരെ കേസെടുത്തത്. മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
അശ്ലീല രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടുത്തി മാർട്ടിൻ മേനാച്ചേരി എന്നയാളാണ് ശ്വേതാ മേനോനെതിരെ പരാതി നൽകിയത്. ഐടി നിയമത്തിലെ 67(എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരവുമായിരുന്നു ശ്വേതയ്‌ക്കെതിരെ കേസെടുത്തത്.














