ന്യൂഡൽഹി: രാജ്യത്തെ ഇന്ധന സുരക്ഷയെയും എൽ.പി.ജി വിതരണം സംബന്ധിച്ചും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഇന്ന് ലോക്‌സഭയിൽ പ്രത്യേക പ്രസ്താവന നടത്തും. പ്രതിപക്ഷ നേതാവ് രാഹുലിന് ഇന്ധന സുരക്ഷയെയും എൽ.പി.ജി വിതരണം സംബന്ധിച്ചും സംസാരിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകൾക്ക് ഹർദീപ് സിംഗ് പുരി മറുപടി നൽകും.
അതേസമയം, രാജ്യത്ത് ഇന്ധന സുരക്ഷയും വിതരണവും നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മൂന്നംഗ മന്ത്രിതല സമിതി കേന്ദ്രസർക്കാർ രൂപീകരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
രാജ്യത്ത് നിലവിൽ ആവശ്യത്തിന് ഇന്ധന കരുതൽ ശേഖമുണ്ട്. കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതിനെത്തുടർന്ന് ഇന്ത്യൻ എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ അനുമതിയും ലഭിച്ചിട്ടുണ്ട്. പിന്നാലെ യുദ്ധബാധിതമായ മേഖലയിലൂടെ കടന്ന ആദ്യ എണ്ണ ടാങ്കർ മുംബൈയിലെത്തി. ഷെൻലോങ് സുയസ്മാക്‌സ് എന്ന കപ്പലിൽ ഏകദേശം 10 ലക്ഷം ബാരലിലധികം ക്രൂഡ് ഓയിലുമായാണ് ടാങ്കർ എത്തിയത്. മുംബൈയിലെ മാഹുൽ റിഫൈനറിയിലേക്കാണ് ക്രൂഡ് ഓയിൽ എത്തിച്ചത്.















