തലശ്ശേരി: മുന്‍ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്. പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി കുടുംബം നല്‍കിയ ഹരജിയിൽ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഹർജി ഭാഗികമായി കോടതി അംഗീകരിക്കുകയായിരുന്നു , അന്വേഷണ സംഘം വിട്ടുകളഞ്ഞ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
അന്വേഷണം ശരിയായ ദിശയിലാണെന്നും ഇനി തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി.
പി.പി. ദിവ്യയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് (CDR) ഉള്‍പ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാത്തത് ഗൂഢാലോചന മറച്ചുവെക്കാനാണെന്നു കുടുംബം ആരോപിച്ചിരുന്നു . ഈ വാദം മുഖവിലക്കെടുത്ത് ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കണമെന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.















