കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആർ.ജി. കാർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ മാതാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിലവിലെ സർക്കാരായ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും, ബിജെപിയിലൂടെ മാത്രമേ നീതി ലഭ്യമാകൂ എന്നും അവർ പ്രതികരിച്ചു.
2024 ഓഗസ്റ്റ് 9-ന് കൊൽക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ സെമിനാർ ഹാളിലാണ് 31 വയസ്സുള്ള പി.ജി ട്രെയിനി ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി നിയോജകമണ്ഡലത്തിൽ നിന്നും ഇവർ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടികയിൽ ഇവരുടെ പേര് ഇടം നേടുമെന്നാണ് സൂചന.
ഡോക്ടറുടെ മാതാവ് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന സൂചന പുറത്തു വന്നതോടെ സിപിഎമ്മും തൃണമൂലും അടക്കമുള്ള കക്ഷികൾ കുടുംബത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ, മറ്റ് പാർട്ടികൾ തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞതല്ലാതെ നീതിക്കായി ഒന്നും ചെയ്തില്ലെന്നും, തൃണമൂലിനെ പുറത്താക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നുമാണ് കുടുംബത്തിന്റെ നിലപാട്.















